Site icon Janayugom Online

അവിശ്വാസ പ്രമേയം ചര്‍ച്ച എട്ടിന് തുടങ്ങും

മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം നോട്ടീസ് നല്‍കിയ അവിശ്വാസ പ്രമേയം ലോക്‌സഭ എട്ടുമുതൽ 10 വരെ ചർച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഷയത്തിൽ മറുപടി പറയും. അവിശ്വാസം ആദ്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ കാര്യോപദേശക കമ്മിറ്റി യോഗം പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയും ബിആര്‍എസും ബഹിഷ്കരിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് അവിശ്വാസ പ്രമേയം എട്ടിന് ചർച്ച ചെയ്യാമെന്ന് തീരുമാനിച്ചത്. മണിപ്പൂർ വിഷയത്തിൽ ഹ്രസ്വ ചർച്ച നടത്താമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയുമെന്നുമാണ് സർക്കാർ സഭയിൽ അറിയിച്ചിരുന്നത്. ഇത് പ്രതിപക്ഷം തള്ളി. വർഷകാല സമ്മേളനം ആരംഭിച്ചതുമുതൽ പ്രതിപക്ഷം ഇക്കാര്യം ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുകയാണ്.

പ്രതിപക്ഷം പ്രതിഷേധിച്ചതോടെ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നലെയും സ്തംഭിച്ചു. പ്രതിഷേധങ്ങള്‍ക്കിടയിലും വിവാദമായ നാഷണല്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി ഭേദഗതി ബില്‍ 2023 സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. രാവിലെ സമ്മേളിച്ച രാജ്യസഭ പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ ആദ്യം 12 വരെ നിര്‍ത്തി. പിന്നീട് ചേര്‍ന്നപ്പോഴും പ്രതിഷേധം തുടര്‍ന്നതോടെ സഭയില്‍ ഉച്ചയ്ക്ക് രണ്ടുവരെയും പിന്നീട് ഇന്നത്തേക്കും പിരിയുകയാണുണ്ടായത്. ലോക്‌സഭ ആദ്യം 12 വരെയും പിന്നീട് രണ്ടു വരെയും നിര്‍ത്തി. ഇതിനിടെ ഡല്‍ഹി ഓര്‍ഡിനന്‍സ് ഭേദഗതി ബില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി സഭയില്‍ അവതരിപ്പിച്ചു. ജനന മരണ രജിസ്ട്രഷന്‍ ഭേദഗതി ഉള്‍പ്പെടെ രണ്ടു ബില്ലുകള്‍കൂടി ലോക്‌സഭ പാസാക്കി. മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബില്‍ രാജ്യസഭയും ഇന്നലെ പാസാക്കി.

മണിപ്പൂര്‍ സന്ദര്‍ശിച്ച പുതിയ പ്രതിപക്ഷ ഐക്യനിര ഇന്ത്യയിലെ 21 എംപിമാരും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളും ഇന്ന് രാവിലെ 11.30ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തും. മണിപ്പൂരിനു പുറമെ ഹരിയാനയിലെ അക്രമ സംഭവങ്ങളും നേതാക്കള്‍ രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് ചര്‍ച്ചകള്‍ക്ക് അനുമതി നല്‍കാത്ത സര്‍ക്കാര്‍ നിലപാടും കൂടിക്കാഴ്ചയില്‍ ഉന്നയിക്കപ്പെടും. 

Eng­lish Sum­ma­ry; The debate on the motion of no con­fi­dence will begin at 8

You may also like this video

Exit mobile version