Site icon Janayugom Online

ധനകാര്യസ്ഥാപനത്തിലെ ജീവനക്കാര്‍ 
അമ്മയേയും മകനേയും മര്‍ദ്ദിച്ചു

വായ്പ തിരിച്ചടവ് താമസിച്ചതിന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ ഹരിത കർമ്മ സേനാംഗത്തെയും മകനെയും വീട്ടിൽ കയറി മർദ്ദിച്ചു. മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. വീയപുരം ഒൻപതാം വാർഡ് കാരിച്ചാൽ കോയിക്കൽ വടക്കത്തിൽ ശ്രീജ കുമാരി (52), മകൻ അനന്തു( 24) എന്നിവർക്കാണ് പരിക്കേറ്റത്. പായിപ്പാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരായ അഖിൽ, മഹേഷ്, വിഷ്ണു എന്നിവർക്കെതിരെയാണ് വീയപുരം പോലീസ് കേസെടുത്തത്. അനന്തുവിന്റെ ഭാര്യ കൃഷ്ണപ്രിയ എടുത്ത വായ്പയുടെ തിരിച്ചടവ് ദിവസങ്ങൾ താമസിച്ചു എന്ന പേരിൽ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇന്നലെ രാവിലെ പത്തുമണിയോടെ വീട്ടിൽ എത്തിയത്. തുടർന്ന് വാക്ക് തർക്കത്തിൽ ഏർപ്പെടുകയും അനന്തുവിനെ മർദ്ദിക്കുകയും ആയിരുന്നു.

തടയാൻ എത്തിയ മാതാവ് ശ്രീജ കുമാരിക്കും മർദ്ദനമേറ്റു. പരിക്കേറ്റ ഇരുവരും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വീട്ടിൽ കയറി അമ്മയെയും മകനെയും മർദ്ദിച്ച മൈക്രോ ഫിനാൻസ് ജീവനക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീയപുരം പായിപ്പാട് ജംഗ്ഷനിലെ മൈക്രോ ഫിനാൻസ് ഓഫീസ് ഉപരോധിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ അഞ്ജലി, മണ്ഡലം പ്രസിഡന്റ് എസ് ശ്രീജിത്ത് സെക്രട്ടറി സാജൻ പി കോശി, ഉണ്ണി, അരുൺ, വിനോദ് എന്നിവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: The employ­ees of the finan­cial insti­tu­tion beat up the moth­er and her son

Exit mobile version