കണ്ണൂർ തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപമുള്ള കെ വി കോംപ്ലക്‌സിൽ ഉണ്ടായ തീപിടിത്തം മൂന്ന് മണിക്കൂറുകൾക്ക് ശേഷം പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നായി എത്തിച്ച 15 ഫയർഫോഴ്‌സ് യൂണിറ്റുകൾ തീ അണയ്ക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഇതിനുപുറമെ, പ്രാദേശികമായി ലഭ്യമായ രണ്ട് കുടിവെള്ള ടാങ്കറുകളും രക്ഷാദൗത്യത്തിനായി ഉപയോഗിച്ചു.
തീപിടിത്തത്തിൽ ഏകദേശം 50 ഓളം കടകൾക്ക് നാശനഷ്ടം സംഭവിച്ചെന്നാണ് ജില്ലാ കളക്ടർ അരുൺ കെ വിജയൻ്റെ പ്രാഥമിക നിഗമനം. ജില്ലാ കലക്ടർ, റൂറൽ പൊലീസ് മേധാവി, ജില്ലാ ഫയർ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കളക്ടർ അറിയിച്ചു. കത്തിയ കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും, നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് പിന്നീട് എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

