Site iconSite icon Janayugom Online

ഇസ്രയേലിൽ കുടുങ്ങിയ ആദ്യ മലയാളി സംഘം മടങ്ങിയെത്തി

ഇസ്രായേലിൽ കുടുങ്ങിയ ആദ്യ മലയാളി സംഘം മടങ്ങിയെത്തി, റോക്കറ്റ് വർഷം നേരിട്ടു കണ്ടുവെന്ന് യാത്രക്കാർ. ഇസ്രായേലിൽ കുടുങ്ങിയ മലയാളി തീർത്ഥാടകരുടെ ആദ്യ സംഘമാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ച മൂന്നരയോടെ എത്തിച്ചേർന്നത്. ആലുവയിൽ നിന്നുള്ള 48 പേർ സംഘത്തിലുണ്ടായിരുന്നു. ജോർദാൻ സന്ദർശനത്തിനു ശേഷം സംഘം ഇസ്രായേലിൽ മൂന്ന് ദിവസം തങ്ങി. ഇസ്രായേലിലെ തീർത്ഥാടനം പൂർത്തിയാക്കിയ ശേഷം റോഡ് മാർഗം അവിടെ നിന്ന് തിരിക്കാനിരുന്നപ്പോഴാണ് സൈന്യം റോഡുകൾ ഉപരോധിച്ചത്. ഇസ്രായേലിലെ റോക്കറ്റ് വർഷം നേരിട്ടു കണ്ടെന്നും ഈജിപ്ത് വഴിയാണ് രക്ഷപ്പെട്ടതെന്നും സംഘം പ്രതികരിച്ചു.

ശനിയാഴ്ച്ച പുലർച്ചെ നടന്ന യുദ്ധ സാഹചര്യങ്ങളെപ്പറ്റി അറിയാമായിരുന്നെങ്കിലും മറ്റൊരു റോഡ് മാർഗം രാജ്യത്തിനു പുറത്തെത്തിക്കാമെന്ന് ഡ്രൈവർ പറഞ്ഞിരുന്നതായി സംഘം വെളിപ്പെടുത്തി. എന്നാൽ അവിടെയുള്ള ചെക്ക് പോയിന്റ് അടച്ചു പൂട്ടിയിരുന്നതിനാൽ തിരികെ പോരേണ്ടി വന്നു. അതേ സമയം ട്രാവൽ ഏജന്റ് ഉടൻ തന്നെ താമസ സൗകര്യമൊരുക്കി. പിന്നെ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നും യാത്രക്കാർ പറഞ്ഞു.

സംഘർഷ മേഖലയായ തബ അതിർത്തിയിലൂടെയാണ് സംഘത്തെ കെയ്റോയിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസും നോർക്കയും വിവരങ്ങൾ അറിയാനായി ബന്ധപ്പെട്ടിരുന്നു. ഇസ്രായേലിലെ ഇന്ത്യൻ എംബസി മുഴുവൻ സമയവും തങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഈജിപ്തിൽ എത്തുന്നതുവരെ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നുവെന്നും യാത്രക്കാർ പറഞ്ഞു.

ബെത്‌ലഹേമിൽ കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നില്ല. ഗാസയാണ് ഏറ്റവും അപകടകമായ മേഖലയെന്നും സംഘത്തിലെ ഒരാൾ പറഞ്ഞു. യുദ്ധം തുടങ്ങിയ ആദ്യ മണിക്കൂറിൽ ഭയപ്പെട്ടു പോയിരുന്നെന്ന് ആലുവ സ്വദേശിയായ മൗലവിയും കുടുംബവും പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് അതിർത്തി കടന്നതെന്നും മൗലവി പറഞ്ഞു.

Eng­lish Summary:The first group of Malay­ali strand­ed in Israel has returned

You may also like this video

Exit mobile version