Site iconSite icon Janayugom Online

ജില്ലയിലെ ആദ്യ പാസ്പോര്‍ട്ട് ഓഫീസ് കല്‍പറ്റയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ജില്ലയിലെ ആദ്യത്തെ പാസ്പോര്‍ട്ട് സേവ കേന്ദ്രം കല്‍പ്പറ്റയില്‍ പ്രവര്‍ത്തനം തുടങ്ങി. ഹെഡ് പോസ്റ്റ് ഓഫീസില്‍ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥവ്യതിയാന വകുപ്പ് സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ് ഉദ്ഘാടനം ചെയ്തു. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യക്ക് കീഴിലെ പരിവര്‍ത്തനത്തിന്റെ മാതൃകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പരമാവധി കവറേജും പൗര കേന്ദ്രീകൃത വിതരണവും ലക്ഷ്യമിട്ട് എല്ലാ ലോക്‌സഭ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവ കേന്ദ്രം സ്ഥാപിക്കുകയാണ് ലക്ഷ്യം. ആസ്പിരേഷന്‍ ജില്ലയായ വയനാട്ടിലെ ആളുകള്‍ക്ക് വിദേശ തൊഴില്‍ സാധ്യതകള്‍ക്ക് പാസ്പോര്‍ട്ട് സേവാ കേന്ദ്രം പ്രയോജനപ്പെടും. പൊന്നാനിയിലും തവനൂര്‍ സബ് പോസ്റ്റ് ഓഫീസിലും പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ ആരംഭിക്കും. വിദേശകാര്യ മന്ത്രാലയവും ഭാരതീയ തപാല്‍ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പാസ്പോര്‍ട്ട് സേവ കേന്ദ്രത്തിലൂടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ വേഗത്തിലും സുഗമമായും ജനങ്ങളിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്. രാജ്യത്ത് 491 പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചത് 447 മത് കേന്ദ്രമാണ്. കോഴിക്കോട് മേഖല പാസ്പോര്‍ട്ട് ഓഫീസിന് കീഴിലെ രണ്ടാമത്തെ സേവ കേന്ദ്രമാണ് കല്‍പറ്റയില്‍ നിലവില്‍ വന്നത്. 

പാസ്പോര്‍ട്ട് സേവ കേന്ദ്രം മുഖേന പ്രതിദിനം 50 അപേക്ഷകര്‍ക്ക് സേവനം ഉറപ്പാക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 120 അപേക്ഷകള്‍ വരെ ലഭ്യമാക്കും. പാസ്‌പോര്‍ട്ട് സേവ പോര്‍ട്ടലായwww.passportindia.gov.in ലോ, മൊബൈല്‍ ആപ്പ് മുഖേനയോ അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാം. പരിപാടിയില്‍ കേന്ദ്ര ന്യൂനപക്ഷകാര്യ‑ഫിഷറീസ്-മൃഗസംരക്ഷണ‑ക്ഷീരവികസന സഹമന്ത്രി ജോര്‍ജ് കുര്യന്‍ വിശിഷ്ടാതിഥിയായി. എംഎല്‍എമാരായ ടി സിദ്ദീഖ്, ഐ സി ബാലകൃഷ്ണന്‍, പി കെ ബഷീര്‍, കല്‍പറ്റ നഗരസഭ ചെയര്‍മാന്‍ ടി ജെ ഐസക്, സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ചീഫ് പാസ്പോര്‍ട്ട് ഓഫീസര്‍ കെ ജെ ശ്രീനിവാസ, ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജെ ടി വെങ്കിടേശ്വര്‍ലു, റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ കെ അരുണ്‍ മോഹന്‍, ഓഫീസ് സീനിയര്‍ സൂപ്രണ്ടന്റ് വി ശാരദ, നഗരസഭ കൗണ്‍സിലര്‍ സി ഷരീഫ എന്നിവര്‍ പങ്കെടുത്തു.

Exit mobile version