Site icon Janayugom Online

അഡാനിക്കെതിരായ ആദ്യ അന്വേഷണം തെളിവില്ലാതെ അവസാനിപ്പിച്ചു

അഡാനി ഗ്രൂപ്പ് കമ്പനികളുടെ വിദേശ പണമിടപാട് സംബന്ധിച്ച് 2014 മുതല്‍ അന്വേഷണം നടത്തിയിരുന്നതായി സെബി. നികുതി വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അഡാനി ഗ്രൂപ്പുകള്‍ക്കെതിരെ പ്രാഥമിക ഘട്ട അന്വേഷണം 2014ല്‍ ആരംഭിച്ചിരുന്നെങ്കിലും യാതൊരു വിവരങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന് 2017ല്‍ അവസാനിപ്പിക്കുകയായിരുന്നു. ഇക്കാര്യം സെബി സുപ്രീം കോടതിയെ അറിയിക്കുമെന്ന് സൂചനകള്‍ പുറത്തുവന്നു.
വിദേശ സ്ഥാപനങ്ങളെ ഉപയോഗിച്ച് അഡാനി ഗ്രൂപ്പ് സ്റ്റോക്ക് വില വിവരത്തില്‍ കൃത്രിമം കാണിച്ചുവെന്ന മുന്നറിയിപ്പ് 2014ല്‍ സെബി മറച്ചുവച്ചതായി കാണിച്ച് സുപ്രീം കോടതിയില്‍ കഴിഞ്ഞ മാസം പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിലാണ് അന്വേഷണ വിവരം സെബി സ്ഥിരീകരിച്ചിരിക്കുന്നത്. 

അഡാനി ഗ്രൂപ്പുകളുടെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്‍‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ സെബി വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.
അഡാനി ഗ്രൂപ്പിനെതിരെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തിയതായി സെബി നേരത്തെ സ്ഥിരീകരിച്ചിരുന്നില്ല. 2014 ജനുവരിയിലാണ് ക്രമക്കേടുകളെക്കുറിച്ച് ഡിആര്‍ഐ മുന്നറിയിപ്പ് നല്‍കിയത്. അഡാനി ഗ്രൂപ്പ് സൗദിയില്‍ നിന്ന് ഇറക്കുമതി ചെയ്ത മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ വിലപെരുപ്പിച്ച് കാണിച്ചതായി ഡിആര്‍ഐ പറയുന്നു. അധിക തുക അഡാനി ഗ്രൂപ്പിന്റെ കമ്പനികളിലേക്ക് തിരികെയെത്തിയിരിക്കാമെന്നും ഡിആര്‍ഐയുടെ കത്തിലുണ്ട്.

2017ല്‍ അന്വേഷണം അവസാനിപ്പിക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സെബിയുടെ അന്നത്തെ തലവന്‍ വിഷയത്തില്‍ നിക്ഷിപ്തതാല്പര്യത്തോടെ ഇടപെട്ടുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അന്ന് സെബി മേധാവിയായിരുന്ന യു കെ സിന്‍ഹ പിന്നീട് അഡാനി ഗ്രൂപ്പ് ഏറ്റെടുത്തശേഷം എന്‍ഡിടിവിയുടെ ചെയര്‍മാനായി സ്ഥാനമേറ്റു. 

Eng­lish Summary:The first probe against Adani was closed with­out evidence
You may also like this video

Exit mobile version