Site icon Janayugom Online

വിഴിഞ്ഞം തുറമുഖത്ത് 2023 മെയിൽ ആദ്യ കപ്പൽ അടുക്കും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് 2023 മെയിൽ ആദ്യ കപ്പലടുക്കുമെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ കപ്പലായിരിക്കും ഇത്. 2023 ഒക്ടോബറോടെ തുറമുഖത്തെ ബർത്ത് ഓപ്പറേഷൻ പൂർണ തോതിലാകുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം ഡിസംബറിൽ വിഴിഞ്ഞത്തെ 220 കെ വി സബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി പറഞ്ഞു. 2022 മാർച്ചിൽ ഗേറ്റ് കോംപ്ലക്സും സെപ്റ്റംബറിൽ വർക് ഷോപ്പ് കെട്ടിടങ്ങളും തുറന്നുകൊടുക്കാനാകും. തുറമുഖ നിർമ്മാണത്തിനുള്ള പാറയുടെ ലഭ്യത ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 80 ലക്ഷം മെട്രിക് ടൺ പാറയാണ് ആകെ ആവശ്യമായിട്ടുള്ളത്. ഇതിൽ 30 ലക്ഷം മെട്രിക് ടൺ ഇതിനോടകം ലഭിച്ചു. 12 ലക്ഷം മെട്രിക് ടൺ പാറ കടലിൽ നിക്ഷേപിച്ചുകഴിഞ്ഞു. 18 മെട്രിക് ടൺ പദ്ധതി പ്രദേശത്തു സംഭരിച്ചിട്ടുണ്ട്. ഇവ കടലിൽ നിക്ഷേപിക്കുന്നതിനുള്ള നടപടികൾ അതിവേഗം നടക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി(വിസിൽ) ഉദ്യോഗസ്ഥർ, അഡാനി കമ്പനി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish sum­ma­ry; The first ship will arrive at Vizhin­jam port in May 2023

You may .also like this video;

Exit mobile version