Site icon Janayugom Online

1200 വിനോദ സഞ്ചാരികളുമായി ആദ്യ കപ്പല്‍ കൊച്ചിയില്‍ എത്തി

tourist

കൊവിഡ് പ്രതിസന്ധി മറികടന്ന് സജീവമാകുന്ന കേരള ടൂറിസത്തിന് ഉണര്‍വേകി 1200 വിനോദ സഞ്ചാരികളുമായി ആദ്യ കപ്പല്‍ കൊച്ചിയില്‍ എത്തി. മുംബെയില്‍ നിന്നും ലക്ഷദ്വീപിലേക്ക് പോകുന്ന ആഡംബര നൗകയാണ് കൊച്ചിയില്‍ ഒരു പകല്‍ നങ്കൂരമിട്ടത്. കൊച്ചിയിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം വൈകിട്ടോടെ സഞ്ചാരികളുമായി കപ്പല്‍ ലക്ഷദ്വീപിലേക്ക് തിരിക്കും.

2020 മാര്‍ച്ചിലാണ് വിനോദസഞ്ചാരികളുമായി അവസാന കപ്പല്‍ കൊച്ചിയില്‍ എത്തിയത്. പിന്നിട് കൊവിഡ് പിടി മുറുകിയതോടെ വിനോദസഞ്ചാര കപ്പലുകള്‍ക്കും കുരുക്കു വീണു. ഇതോടെ ഹോംസ്റ്റേ, റിസോര്‍ട്ട്, വഴിയോര കച്ചവടക്കാര്‍ തുടങ്ങി 10,000ത്തിലേറെ പേരുടെ ഉപജീവനമാര്‍ഗമാണ് പ്രതിസന്ധിയിലായത്. എന്നാല്‍ ഒരിടവേളയ്ക്കുശേഷം ആഡംബര കപ്പലുകള്‍ കൊച്ചിയില്‍ എത്തിയതോടെ ഏറെ പ്രതീക്ഷയിലാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കൊവിഡ് അടച്ചിടലിനുശേഷം ആദ്യമായി കപ്പല്‍മാര്‍ഗം കേരളത്തിലെത്തിയ സഞ്ചാരികള്‍ക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, പോര്‍ട്ട് ട്രസ്റ്റ് എന്നിവര്‍ ചേര്‍ന്ന് സ്വീകരണവും നല്‍കി. കൊവിഡ് പ്രതിസന്ധി മൂലം മുടങ്ങിക്കിടന്ന യാത്രകള്‍ വീണ്ടും സാധ്യമായ സന്തോഷത്തിലായിരുന്നു വിനോദസഞ്ചാരികള്‍.

നിലവില്‍ ആദ്യ കപ്പല്‍ എത്തിയതിനു പിന്നാലെ മാസത്തില്‍ രണ്ടു കപ്പലുകള്‍ കൊച്ചിവഴി സര്‍വിസ് നടത്താനും സ്വകാര്യ കമ്ബനി തീരുമാനിച്ചു. സഞ്ചാരികളുടെ എണ്ണമനുസരിച്ച്‌ ഇത് ആഴ്ചയില്‍ ഒന്നായി ഉയരാനും സാധ്യതയുണ്ട്. ഇതോടെ കൊവിഡ് പ്രതിസന്ധി മറികടന്ന് ടൂറിസം മേഖല വീണ്ടും സജീവമാകുമെന്ന് പ്രതീക്ഷയിലാണ് സംസ്ഥാന ടൂറിസം വകുപ്പ്.

 

English Summary: The first ship with 1200 tourists arrived in Kochi

Video also

Exit mobile version