Site iconSite icon Janayugom Online

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പ്; പണം നഷ്ടപ്പെടുന്നവരെ വീണ്ടും പറ്റിക്കുന്ന സംഘങ്ങള്‍

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെട്ടവർക്ക് സഹായം വാഗ്ദാനം ചെയ്തും തട്ടിപ്പ്. നഷ്ടപ്പെട്ട തുക പൂർണമായും തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇരകളില്‍ നിന്ന് വീണ്ടും പണം തട്ടാന്‍ ശ്രമം നടക്കുന്നത്. ഇത്തരം സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ പൊലീസ് നിർദേശം നൽകി. ഓൾ ഇന്ത്യ ലീഗൽ സർവീസസ് അതോറിട്ടി എന്ന പേരിൽ ഒരു സംഘടന ഇത്തരം വാഗ്ദാനവുമായി തട്ടിപ്പിനിരയായവരെ സമീപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണിത്. 

ഓൺലൈൻ തട്ടിപ്പിന് ഇരയായവരെ തേടിയെത്തുന്ന വാട്ട്സ്ആപ്പ് കോൾ അഥവാ ശബ്ദസന്ദേശത്തിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക മുഴുവനായും തന്നെ മടക്കിക്കിട്ടാൻ സഹായിക്കാമെന്നായിരിക്കും വാഗ്ദാനം. കാര്യങ്ങൾ വിദഗ്ധമായി ഇരയെ പറഞ്ഞു ബോധ്യപ്പെടുത്തിയശേഷം രജിസ്ട്രേഷനായി പണം ആവശ്യപ്പെടുന്നു. ഈ തുകയ്ക്ക് ജിഎസ്‌ടി ബിൽ നൽകുമെന്നും നഷ്ടമായ തുക 48 മണിക്കൂറിനുള്ളിൽ തിരികെ ലഭിക്കുമ്പോൾ രജിസ്ട്രേഷൻ തുകയും അതിനൊപ്പം മടക്കി നൽകുമെന്നും വാഗ്ദാനം ചെയ്യുന്നു. ഓൺലൈൻ തട്ടിപ്പ് നടത്തുന്നവരിൽ നിന്നുതന്നെ വിവരങ്ങൾ ശേഖരിച്ചാണ് ഇക്കൂട്ടർ തട്ടിപ്പ് നടത്തുന്നത്. 

ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്ന തുക വീണ്ടെടുത്തു നൽകുന്നതിനായി ആൾ ഇന്ത്യ ലീഗൽ സർവീസസ് അതോറിട്ടി എന്ന സംഘടനയെയോ മറ്റ് ഏതെങ്കിലും വ്യക്തികളെയോ സ്ഥാപനത്തെയോ പൊലീസോ മറ്റ് അന്വേഷണ ഏജൻസികളോ ചുമതലപ്പെടുത്തിയിട്ടില്ല. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിന് ഇരയായാൽ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറിൽ പൊലീസിനെ വിവരം അറിയിക്കണം. തട്ടിപ്പ് നടന്ന ഒരു മണിക്കൂറിനകം തന്നെ വിവരമറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

Exit mobile version