Site icon Janayugom Online

പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയശേഷം കാണാനില്ലെന്നുകാട്ടി പരാതി നല്‍കി: അമ്മ അറസ്റ്റില്‍

കാമുകനുമായി സംസാരിച്ചുവെന്നാരോപിച്ച് പെൺകുട്ടിയെ അമ്മയും സഹോദരനും ചേർന്ന് വെട്ടിക്കൊന്നു. രാജസ്ഥാനിലെ അജ്മീറിലെ ശ്രീനഗറിലാണ് സംഭവം. സോനു എന്ന പെണ്‍കുട്ടിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സോനുവിനെ കാണാതായതായി ബന്ധുക്കൾ പരാതി നൽകിയതിന് മൂന്ന് ദിവസത്തിന് ശേഷം ഏപ്രിൽ 29 നാണ് മാൻപുര വനത്തിലെ കിണറ്റിൽ പെണ്‍കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും സാധ്യതയുണ്ടെന്ന് ആദ്യം ബന്ധുക്കൾ പറഞ്ഞെങ്കിലും ഇവരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയെ കൊന്നത് അമ്മതന്നെയാണെന്ന് കണ്ടെത്തിയത്. 

സോനുവിന് ഒരു പ്രണയബന്ധമുണ്ടായിരുന്നുവെന്ന് അമ്മയും സഹോദരനും കണ്ടെത്തി. അവര്‍ അതിനെ എതിര്‍ത്തിട്ടും ബന്ധം പെണ്‍കുട്ടി മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. കാമുകനുമായി ഫോണില്‍ സംസാരിച്ചതും ഇവരെ ചൊടിപ്പിച്ചു. തുടര്‍ന്ന് കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മയും സഹോദരനും ചേര്‍ന്ന് സോനുവിന്റെ മൃതദേഹം വനത്തിനുള്ളിലെ കിണറ്റില്‍ തള്ളുകയും ചെയ്തു. 

സോനുവിന്റെ അമ്മ ശാന്തി ബീഗം ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതക ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം പൊട്ടക്കിണറ്റില്‍ തള്ളിയതായും ഇവര്‍ പറഞ്ഞു. രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: The girl was report­ed miss­ing after she was hacked to death: the moth­er was arrested

You may also like this video

Exit mobile version