കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ ഇടപെടൽ സദുദ്ദേശപരമാണെന്നും എല്ലാ വിദ്യാർത്ഥികൾക്കും നീതി ലഭിക്കണമെന്നും മന്ത്രി ആർ ബിന്ദു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് നിർണയത്തിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചത്. എല്ലാവശങ്ങളും പരിഗണിച്ചാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോർമുല അവലംബിച്ചത്.
തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാർത്ഥിക്കും നഷ്ടങ്ങൾ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം കേരള സിലബസിലുള്ള കുട്ടികൾക്ക് 35 മാർക്കിന്റെ കുറവുണ്ടായി. അത് അനീതി തന്നെയാണ്. എന്നാൽ ഹൈക്കോടതി വിധി വന്ന സാഹചര്യത്തിൽ അഡ്മിഷൻ പ്രക്രിയ വൈകാൻ പാടില്ല എന്നതിനാലാണ് പഴയ മാനദണ്ഡം അനുസരിച്ച് റാങ്ക് ലിസ്റ്റ് പുറത്തുവിട്ടതെന്നും മന്ത്രി പറഞ്ഞു.

