Site icon Janayugom Online

മഹാസഖ്യം അധികാരമേറ്റു

ബിഹാറിൽ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് എട്ടാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഉപമുഖ്യമന്ത്രിയായി ആർജെഡി നേതാവ് തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഫാഗു ചൗഹാൻ ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിതീഷ് കുമാർ തന്നെ ആഭ്യന്തര വകുപ്പ് നിലനിർത്തുമെന്നാണ് വിവരം. തേജസ്വി യാദവ് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ ആർജെഡിക്ക് അത് നല്കാൻ സാധ്യതയില്ല. പകരം കോൺഗ്രസ് അവകാശം ഉന്നയിച്ച സ്പീക്കർ സ്ഥാനം ആർജെഡിക്ക് നല്കാൻ ധാരണയായെന്നാണ് അറിയുന്നത്. ബിജെപിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് നിതീഷ് കുമാർ കഴിഞ്ഞദിവസം എൻഡിഎ വിട്ടത്. തുടര്‍ന്ന് ഏഴ് കക്ഷികളടങ്ങിയ മഹാസഖ്യം അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. നിലവിൽ ബിജെപി 77, ജെഡിയു 45, ആർജെഡി 79, എച്ച്എഎം (എസ്)-4, കോൺഗ്രസ്-19, സിപിഐഎംഎൽ-12, സിപിഐ‑2, സിപിഐ(എം)-രണ്ട്, ഐഎംഐഎം-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. 164 പേരുടെ പിന്തുണ നിതീഷ് കുമാറിനുണ്ട്. അതേസമയം പുതിയ സർക്കാരിനെതിരേ ബിജെപി വഞ്ചനാ ദിനം ആചരിച്ചു.

നിതീഷ് കുമാർ അഴിമതിക്കൊപ്പം നിന്നതായി മുതിർന്ന നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. അഴിമതി, ഭരണം, ജനവിധിയുടെ വഞ്ചന തുടങ്ങിയ വിഷയങ്ങളുന്നയിച്ച് ബിജെപി നേതാക്കളും അണികളും തെരുവിൽ പ്രതിഷേധിച്ചു. എന്നാൽ ബിഹാറിൽ സത്യപ്രതിജ്ഞ ചെയ്തത് ഒരു സർക്കാർ മാത്രമല്ല, 2017–20 ജനവിധിയുടെ ‘ഘർ വാപസി’ ആണെന്ന് ആർജെഡി എംപി മനോജ് ഝാ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളെ ബിജെപി നശിപ്പിക്കുമ്പോൾ ബിഹാർ നൽകുന്നത് ഒരു സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: RSS against Modi
You may also like this video

Exit mobile version