Site icon Janayugom Online

കാറിലെത്തിയ സംഘം 2000 കിലോ തക്കാളി തട്ടിക്കൊണ്ടുപോയി; കര്‍ഷകന് നഷ്ടം ലക്ഷങ്ങള്‍

തക്കാളി വില കുതിച്ചുയരുമ്പോള്‍ രണ്ടിടങ്ങളില്‍ 2000 കിലോ തക്കാളിയുമായി പോയ വാഹനം തട്ടിക്കൊണ്ടുപോവുകയും, വിപണിയിൽ എത്തിക്കാൻ പെട്ടിയിൽ അടുക്കിവെച്ച മൂന്ന് ലക്ഷം രൂപ വില വരുന്ന തക്കാളി മോഷണം പോവുകയും ചെയ്തു.

ഹാസൻ ഗോണി സോമനഹള്ളി ഹലേബീഡു ടൗണിനടുത്ത ധരണി എന്ന സോമശേഖരയുടെ മൂന്ന് ലക്ഷം രൂപ വിലവരുന്ന തക്കാളിയാണ് രാത്രിക്ക് രാത്രി മോഷണം പോയത്. ചിക്കമംഗളൂരു മാർക്കറ്റിൽ എത്തിക്കുന്നതിന് 90 പെട്ടികളിലാക്കി അടുക്കി വെച്ചതായിരുന്നു ഏറ്റവും ഗുണനിലവാരമുള്ള തക്കാളി. പുലര്‍ച്ചെ ആരോ എല്ലാം വാഹനത്തില്‍ കയറ്റി കടത്തുകയായിരുന്നു.

എട്ടു വർഷമായി തക്കാളി കൃഷി ചെയ്യുന്ന സോമശേഖരക്ക് ഇത്തവണ രണ്ട് ഏക്കറിൽ വിളവ് എടുത്തത്. കഴിഞ്ഞ വർഷം ഈ സീസണിൽ കിലോ തക്കാളിക്ക് രണ്ടോ മൂന്നോ രൂപ മാത്രമായതിനാൽ കടത്തുകൂലി പോലും ലഭിച്ചിരുന്നില്ല. ഇത്തവണ ബാങ്ക് വായ്പ തിരിച്ചടവ് ഉൾപ്പെടെ നടത്താം എന്ന പ്രതീക്ഷയിലായിരുന്നു സോമശേഖര.

എലഹങ്കക്കടുത്ത ചിക്കരാജ ഗ്രാമത്തിൽ നിന്ന് മാർക്കറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന 2000 കിലോഗ്രാം തക്കാളി കാർ കുറുകെയിട്ട് വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോയത്. വാഹനം കാറിൽ ഉരസി എന്നും നഷ്ടപരിഹാരം വേണമെന്നും പറഞ്ഞാണ് വാഹനം പിന്തുടർന്ന കാറിലുള്ളവര്‍ വാക്കേറ്റം ഉണ്ടാക്കിയത്. വാഹനത്തിൽ കയറിയ അക്രമികൾ ചിക്കാജലയിൽ ഡ്രൈവറേയും കർഷകരേയും ഇറക്കിവിട്ട് തക്കാളിയുമായി പോയ വാഹനം തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ ആർഎംസി വാർഡ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

തക്കാളിക്ക് കാവല്‍: കര്‍ഷകന്‍ അറസ്റ്റില്‍

തക്കാളിക്കള്ളന്‍മാരെ പേടിച്ച് പച്ചക്കറി കടയ്ക്ക് സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയ ഉത്തര്‍പ്രദേശിലെ പച്ചക്കറി വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വാരാണസിയിലെ കടയുടമയായ രാജ് നാരായണനാണ് ഒരു പൊലീസുകാരന്റെ പരാതിയില്‍ അറസ്റ്റിലായത്.
സമാജ്‌വാദി പാര്‍ട്ടി നേതാവായ അജയ് ഫൗജിയാണ് കടയ്ക്ക് സംരക്ഷണത്തിനായി സുരക്ഷാ ജീവനക്കാരെ രംഗത്തിറക്കി പ്രതിഷേധം സംഘടിപ്പിച്ചത്. ഇയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ 160 രൂപയാണ് ഒരു കിലോഗ്രാം തക്കാളിക്ക് വാരാണസിയിലെ വില.

Eng­lish Summary:The group in the car stole 2000 kg of tomatoes
You may also like this video

Exit mobile version