Site icon Janayugom Online

കോണ്‍ഗ്രസില്‍ അടിമുറുകുമ്പോൾ നിസഹായരായി ഹൈക്കമാൻഡ്

higcommand

വി എം സുധീരൻ കെപിസിസി പ്രസിഡന്റ് ആയിരിക്കെ കൊണ്ടുവന്ന രാഷ്ട്രീയ കാര്യസമിതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തുവന്നു. കെപിസിസി ഭാരവാഹികളുടെ എണ്ണം 51 ലേക്ക് കുറയുമ്പോള്‍ എന്തിനാണ് അത്രതന്നെ അംഗങ്ങളുള്ള രാഷ്ട്രീയ കാര്യസമിതിയുടെ ആവശ്യം എന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ചോദിക്കുന്നത്. മാത്രമല്ല രാഷ്ട്രീയകാര്യ സമിതി താല്‍ക്കാലിക സംവിധാനമാണെന്നും കോൺഗ്രസ് ഭരണഘടയിൽ അത്തരമൊരു സമിതി ഇല്ലെന്നും എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഉപദേശക സമിതി തുടരണമെന്ന നിലപാടും ചിലർ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ സമിതി പിരിച്ചുവിടില്ലെന്ന ഉറച്ച നിലപാടിലാണ് കെപിസിസി നേതൃത്വം. മാത്രമല്ല രാഷ്ട്രീയ കാര്യസമിതി പുനഃസംഘടിപ്പിക്കണമെന്നും ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

 


ഇതുകൂടി വായിക്കൂ: പഞ്ചാബ്: സ്വയം തകരുന്ന കോണ്‍ഗ്രസ്


 

2016 ൽ വി എം സുധീരൻ കെപിസിസി അധ്യക്ഷനായിരിക്കെ ഹൈക്കമാൻഡായിരുന്നു അന്ന് രാഷ്ട്രീയകാര്യ സമിതിക്ക് രൂപം നൽകിയത്. പാർട്ടിയിൽ കലാപക്കൊടി ഉയർത്തുന്ന നേതാക്കളെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഹൈക്കമാന്‍ഡ് സമിതി രൂപീകരിച്ചത്. തുടക്കത്തിൽ ഗ്രൂപ്പ് അതീത കെപിസിസി നേതൃത്വത്തെ സ്വാഗതം ചെയ്ത വി എം സുധീരനും മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ചത് ഹൈക്കമാന്‍ഡിനെയും വെട്ടിലാക്കി. കേരളത്തിലെ നേതൃനീക്കത്തെ ക്കുറിച്ച് പരാതിപ്പെട്ടിട്ടും ഹൈക്കമാന്‍ഡ് കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നതാണ് സുധീരൻ ഉയർത്തിയ പരാതി. ഇപ്പോഴത്തെ രീതികൾ പുനഃപരിശോധിക്കാൻ തയാറായില്ലെങ്കിൽ പാർട്ടി കൂടുതൽ ക്ഷീണിച്ചേക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.

 

ഇപ്പോഴത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുനഃസംഘടനാ നടപടികൾ വൈകിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സുധീരനും മുല്ലപ്പള്ളിയും അധ്യക്ഷൻമാരായിരുന്ന കാലത്ത് ഭാരവാഹികളുടെ എണ്ണം 200 ആയിരുന്നതിനാൽ തിരുമാനം എടുത്തിരുന്നത് രാഷ്ട്രീകാര്യ സമിതിയായിരുന്നു.

അതേസമയം പുതിയ നേതൃത്വത്തിനെതിരെ തുടർച്ചയായി എതിർപ്പ് ഉയരുന്നത് കേന്ദ്രനേതൃത്വത്തിന് തലവേദനയായി. പുതിയ നേതൃത്വത്തിന്റെ സമീപനങ്ങളോട് ഗ്രൂപ്പ് ഇതര നേതാക്കൾ അടക്കം രംഗത്തത്തിയത് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. പുതിയ കെപിസിസി നേതൃത്വം ഏകപക്ഷീയമായി തിരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്നാണ് നേതാക്കൾ ഉയർത്തുന്ന ആക്ഷേപം. ചർച്ചകൾ നടത്താനോ മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാനോ നേതൃത്വം തയാറാകുന്നില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു. പുനഃസംഘടനയില്‍ പ്രതിഷേധിച്ച് നേതാക്കൾ രംഗത്തെത്തിയപ്പോൾ അച്ചടക്ക നടപടിയിലൂടെ അവരെ അകറ്റി നിർത്താനാണ് നേതൃത്വം ശ്രമിച്ചത്.

Eng­lish Sum­ma­ry: The High Com­mand is help­less when it comes to Congress

You may like this video also

Exit mobile version