Site iconSite icon Janayugom Online

ഹൈക്കോടതി ഉത്തരവിട്ടു; റോ‍ഡുകളുടെ അറ്റകുറ്റപ്പണിക്ക് ഒരാഴ്ച സമയം

ദേശീയ പാത അതോറിറ്റിയുടെ കീഴിലുളള റോ‍ഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. 21 നാണ് ടെൻഡർ നടപടികൾ എന്ന് എൻഎച്ച്എഐ (ദേശീയ പാത അതോറിറ്റി) അറിയിച്ചു. അതിനു മുൻപ് തന്നെ താല്ക്കാലിക പണികൾ പൂർത്തീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. 

റോഡുകളുടെ അറ്റകുറ്റപ്പണി നടത്തിക്കുന്നതിൽ ജില്ലാ കളക്ടർക്ക് മാത്രമല്ല വില്ലേജ് ഓഫീസർമാർക്കും ഉത്തരവാദിത്തം ഉണ്ടെന്ന് എൻഎച്ച്എഐ വാദിച്ചു. മോശം റോഡുകൾ ഉണ്ടെങ്കിൽ അവർക്കും അറിയിക്കാൻ ബാധ്യതയുണ്ടെന്നും ദേശീയ പാത അതോറിറ്റി പറഞ്ഞു. നാഷണൽ ഹൈവേ ആക്ടിന്റെ വിവിധ വകുപ്പുകൾ കോടതി പരിശോധിച്ചു. 

നാലുവരി പാതയുള്ള റോഡിൽ 90 കിലോമീറ്റര്‍ ആണ് സ്പീഡ്. അതിൽ ഇങ്ങനെ കുഴികൾ ഉണ്ടായാൽ എന്താണ് അവസ്ഥ എന്ന് ആലോചിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. കളക്ടർമാർ എന്ത് കൊണ്ട് നടപടി എടുക്കുന്നില്ല. മരിച്ചവരുടെ കുടുംബങ്ങളോട് ആരു സമാധാനം പറയുമെന്നും കോടതി ചോദിച്ചു. മഴ കാരണമാണ് റോഡുകൾ പൊളിഞ്ഞതെന്ന് ദേശീയപാത അതോറിറ്റി വാദിച്ചു. ഈ കാരണം വീണ്ടും വീണ്ടും പറയരുതെന്ന് കോടതി ശാസിച്ചു. ഇത് മനുഷ്യ നിർമിത ദുരന്തങ്ങളാണെന്നും കോടതി പറഞ്ഞു.

കരാറുകാരനുമായി നഷ്ടപരിഹാരത്തിനുള്ള വകുപ്പുകൾ ഉണ്ടെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു. ദേശീയ പാത 66ന്റെ പണികൾ തുടങ്ങുന്നതേ ഉള്ളൂ. വിവിധ കേസുകൾ നിലവിൽ ഉള്ളത് കൊണ്ടാണ് പൂർത്തീകരിക്കാനാകാത്തതെന്നും അവർ പറഞ്ഞു. കരാറുകാരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. കേസുകൾ ഇനി ഈ മാസം 19ന് പരിഗണിക്കും. 

Eng­lish Summary:The High Court ordered; One week time for road maintenance
You may also like this video

Exit mobile version