Site icon Janayugom Online

കോഴ ആരോപണം അതീവ ഗുരുതരമെന്ന് ഹൈക്കോടതി; സൈബിയുടെ ഹർജി തള്ളി

ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കേസിലെ കക്ഷികളിൽ നിന്ന് വൻതുക വാങ്ങിയെന്ന കേസ് റദ്ദാക്കാൻ അഡ്വ. സൈബി ജോസ് കിടങ്ങൂർ നൽകിയ ഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. എന്തിനാണ് ഭയപ്പെടുന്നതെന്ന് സൈബി ജോസിനോട് കോടതി ചോദിച്ചു. അന്വേഷണം മുന്നോട്ടു പോകട്ടെ. ആരോപണങ്ങൾ ഗുരുതരമാണെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പറഞ്ഞു. സംസ്ഥാന സർക്കാരിനോട് കോടതി വിശദീകരണം തേടി. സൈബിയെ ഈ ഘട്ടത്തിൽ അറസ്റ്റ് ചെയ്യാൻ നീക്കമില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇതോടെ ഹർജി കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി.

നിയമ വിരുദ്ധമായി പ്രതിഫലം കൈപ്പറ്റിയെന്ന അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള വഞ്ചനാക്കുറ്റവും ചുമത്തി എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സൈബി ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ കേസ് രജിസ്റ്റർചെയ്തത് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള മൊഴികളെ ആശ്രയിച്ചാണെന്നും പണം വാങ്ങിയതായി തെളിവുകളില്ലെന്നുമാണ് വാദം. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച മൊഴികളിലും താൻ ജഡ്ജിമാർക്ക് നൽകാനായി പണം വാങ്ങിയെന്ന് പറയുന്നില്ല. 

ഈ സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്നാണ് സൈബി ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം സൈബിക്കെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരുന്നു. ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന ഉദ്ദേശ്യത്തോടെ പണം വാങ്ങിയെന്ന രീതിയിലേക്ക് എഫ്ഐആർ തിരുത്താൻ അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഈ ഘട്ടത്തിലാണ് കേസ് റദ്ദാക്കാൻ സൈബി കോടതിയെ സമീപിച്ചത്.

Eng­lish Summary;The High Court said that the bribery alle­ga­tion is very seri­ous; Saibi’s peti­tion was rejected

You may also like this video

Exit mobile version