Site icon Janayugom Online

കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; ഇനി ഒരു ജീവനും നഷ്ടമാവരുത്, ഹൈക്കോടതി

കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. അപകടത്തിന്റെ ദൃശ്യങ്ങള്‍ ‍ഞെട്ടിക്കുന്നതാണെന്നും ഇത്തരത്തില്‍ ഇനി ഒരു ജീവനും നഷ്ടമാവരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

ബസിന്റെ അമിതവേഗം കണ്ടിട്ടും ട്രാഫിക് ഉദ്യോഗസ്ഥര്‍ നടപടി എടുത്തില്ലെന്ന് വിമര്‍ശിച്ച കോടതി നിയമലംഘനങ്ങള്‍ എത്രനാള്‍ നോക്കി നില്‍ക്കാനാവുമെന്നും ചോദിച്ചു. ഡിസിപിയുടെ സാന്നിധ്യത്തിലാണ് ഹൈക്കോടതി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്.

കൊച്ചിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വകാര്യബസ് പാഞ്ഞുകയറി ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഡിസിപിയെ വിളിച്ചു വരുത്തിയത്. കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിലാണ് അപകടം നടന്നത്. വൈപ്പിൻ സ്വദേശി ആന്റണിയാണ് (46) മരിച്ചത്. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ബസിനടിയിലേക്ക് വീണ ആന്റണി തൽക്ഷണം തന്നെ മരിച്ചു.

സംഭവത്തില്‍ ബസ് ഡ്രൈവർ ദീപു കുമാർ അറസ്റ്റിൽ. പ്രതിക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് കേസെടുത്തത്. അപകടത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്ക് പോവുകയായിരുന്നു സിംല എന്ന ബസാണ് അപകടം ഉണ്ടാക്കിയത്. 

Eng­lish Sum­ma­ry: The High Court said that the bus acci­dent in Kochi was shocking
You may also like this video

Exit mobile version