Site icon Janayugom Online

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കൽ യുവാക്കളുടെ ഭാവി തുലാസിലാക്കും

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമം യുവജനതയുടെ ഭാവി തുലാസിലാക്കും. കേന്ദ്രസർവീസുകളിലേക്ക് നടത്തുന്ന പരീക്ഷകൾ ഹിന്ദിയിലാക്കാനും ഐഐടി, ഐഐഎം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി നിർബന്ധിത അധ്യയന ഭാഷയാക്കാനുമുള്ള പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതി ശുപാർശയ്ക്കെതിരെ യുവാക്കളുടെ പ്രതിഷേധം പുകയുകയാണ്.
പുതിയ ശുപാർശ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തൊഴിലില്ലായ്മയുടെ ആഘാതം വർധിക്കും. കേന്ദ്ര ജോലികളിൽ നിന്ന് ഹിന്ദി ഇതര ഭാഷക്കാർ ഒഴിവാക്കപ്പെടുന്ന പുതിയ തീരുമാനത്തിലൂടെ യുവാക്കളുടെ പ്രതീക്ഷയ്ക്കുമേൽ കേന്ദ്രസർക്കാർ കരിനിഴൽ വീഴ്ത്തുകയാണ്. 

കേന്ദ്രസർക്കാർ ജോലിക്കുള്ള മത്സരപ്പരീക്ഷകളായ റയിൽവേ, ബാങ്കിങ് റിക്രൂട്ട്മെന്റുകൾ, യുപിഎസ്‌സി തുടങ്ങിയ മലയാളികളുടെ തൊഴിൽ സാധ്യതകളെല്ലാം ഇതോടെ കൊട്ടിയടയ്ക്കപ്പെടും. പാഠ്യവിഷയമെന്ന നിലയിൽ രാഷ്ട്രഭാഷ പഠിക്കുന്ന കേരളീയർക്ക് ഹിന്ദി മാധ്യമമായ പൊതുപരീക്ഷകൾ വെല്ലുവിളിയുയർത്തും. ഒരു ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമം മറ്റു 21 ഔദ്യോഗിക ഭാഷകളുടെ പ്രാധാന്യം ചോദ്യം ചെയ്യപ്പെടും. 

തൊഴിൽരഹിതരായ യുവാക്കളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്നാണ് യുവജനപ്രസ്ഥാനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ഹിന്ദി ഭാഷ നിർബന്ധമാക്കുന്നതോടെ ഹിന്ദി വായിക്കാനും പറയാനും എഴുതാനും സാധിക്കാത്തവർ ജോലിസാധ്യതകളിൽ നിന്നും പിന്തള്ളപ്പെടുന്ന അവസ്ഥയുണ്ടാകും. നിരവധി ഭാഷകളുള്ളപ്പോൾ ഒരു ഭാഷ നിർബന്ധിതമായി അടിച്ചേൽപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ ഐക്യത്തെ തന്നെ തകർക്കുമെന്നും ഈ നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്നുമാണ് കേരളത്തിലെ തൊഴിലന്വേഷകരായ യുവജനതയുടെ ആവശ്യം. 

Eng­lish Summary:The impo­si­tion of Hin­di lan­guage will put the future of youth in balance
You may also like this video

Exit mobile version