Site icon Janayugom Online

ആനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതികളിലൊരാൾ പിടിയിൽ

തൃശൂർ മള്ളൂർക്കരയിൽ റബ്ബര്‍ തോട്ടത്തില്‍ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികളിലൊരാൾ പിടിയിൽ. പട്ടിമറ്റം സ്വദേശി വിനയനാണ് പിടിയില്‍. ആനക്കൊമ്പ് വിൽക്കാൻ കൊണ്ടുപോയ അഖിലിന്റ സംഘത്തിലെ അം​ഗമാണ് വിനയൻ. അഖിലിനെ നേരത്തെ തന്നെ പിടികൂടിയിരുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നു വനം വകുപ്പ് കോടതിയിൽ വ്യക്തമാക്കി. പിന്നാലെയാണ് അഖിലിനു ശേഷം മറ്റൊരാൾ കൂടി കസ്റ്റഡിയിലായത്.

ജൂൺ 16നാണ് വിനയനുൾപ്പെട്ട സംഘം അനക്കൊമ്പ് വിൽക്കാൻ ശ്രമിച്ചു. ജൂൺ 15നു ആനയെ കൊന്നു കുഴിച്ചു മൂടുന്നതിനിടെ ഒന്നാം പ്രതി വാഴക്കോട് റോയ് അറിയാതെ ആനക്കൊമ്പ് മുറിച്ചെടുത്തു റബർ തോട്ടത്തിൽ ഒളിപ്പിച്ചു വച്ചു. പിറ്റേ ദിവസം അഖിലിനൊപ്പമെത്തി വിനയൻ കൊമ്പ് കാറിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു. ചേലക്കര മുള്ളൂര്‍ക്കര വാഴക്കോട് റോയ് എന്നയാളുടെ റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. റോയ് ഒളിവിലാണെന്നു മച്ചാട് റേഞ്ച് ഓഫീസര്‍ അറിയിച്ചിരുന്നു.

റോയിയുടെ പറമ്പില്‍ ആനയുടെ ജഡം കുഴിച്ചുമൂടി എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് ജഡം പുറത്തെടുത്തു. എന്നാല്‍ ജഡത്തില്‍ ഒരു കൊമ്പ് മാത്രമാണ് കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു ജഡം. ജഡത്തിന് രണ്ടുമാസത്തിലേറെ കാലപ്പഴക്കവുമുണ്ട്. 

Eng­lish Summary:The inci­dent of killing and bury­ing a ele­phant; One of the accused is under arrest

You may also like this video

Exit mobile version