Site iconSite icon Janayugom Online

അഞ്ചാം കിരീടത്തിനായി ഇന്ത്യന്‍ കുട്ടിപ്പടയിറങ്ങുന്നു

അഞ്ചാം കിരീടം ലക്ഷ്യമാക്കി അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെയിറങ്ങും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് മത്സരം. അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ എട്ടാമത്തെ ഫൈനലാണ് ഇന്നത്തേത്, തുടർച്ചയായി നാലാമത്തേതും. ഇതുവരെ ഇന്ത്യ നാല് തവണ (2000, 2008, 2012, 2018,) ജേതാക്കളായി.

2020ലെ അവസാനത്തെ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കു ഫൈനലില്‍ കാലിടറുകയായിരുന്നു. അന്നു ബംഗ്ലാദേശായിരുന്നു ഇന്ത്യയെ അട്ടിമറിച്ച് ജേതാക്കളായത്. ഈ പരാജയത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇന്ത്യയ്ക്കു ഇത്തവണ കപ്പുയര്‍ത്തിയേ തീരൂ. അതേസമയം, ഇംഗ്ലണ്ടാവട്ടെ രണ്ടാമത്തെ ലോകകിരീടമാണ് ലക്ഷ്യമിടുന്നത്. 1998ലായിരുന്നു ഇംഗ്ലണ്ടിന്റെ ഏക കിരീടനേട്ടം.

കളിച്ച അഞ്ച് മത്സരങ്ങളിലും വിജയിച്ചാണ് ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും വരവ്. ഗ്രൂപ്പ് ബിയിലായിരുന്നു പ്രാഥമിക റൗണ്ടില്‍ ഇന്ത്യ ഉള്‍പ്പെട്ടിരുന്നത്. ദക്ഷിണാഫ്രിക്ക, അയര്‍ലാന്‍ഡ്, ഉഗാണ്ട എന്നിവരായിരുന്നു ഗ്രൂപ്പിലെ ടീമുകള്‍. സെമിയിൽ ഓസ്ട്രേലിയയെ 96 റൺസിനു തകർത്താണ് ഇന്ത്യൻ കൗമാരപ്പട സ്വപ്നഫൈനലിലേക്കു മാർച്ച് ചെയ്തത്. സെഞ്ചുറിയുമായി (110) തിളങ്ങിയ ക്യാപ്റ്റൻ യഷ് ദൂലാണ് കളിയിലെ താരമായത്. 

ENGLISH SUMMARY:The Indi­an junior team enters the fray for the fifth title
You may also like this video

Exit mobile version