Site icon Janayugom Online

കള്ളപ്പണക്കേസില്‍ ചോദ്യംചെയ്യല്‍ തുടരുന്നു; ഇതുവരെ രാഹുലിനെ ചോദ്യംചെയ്തത് 30 മണിക്കൂര്‍

നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മൂന്നാം ദിവസവും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തു. പതിവുപോലെ രാവിലെ 11.30 ഓടെ ഇഡി ആസ്ഥാനത്ത് എത്തിയ രാഹുല്‍ ഉച്ചഭക്ഷണത്തിനുശേഷം നാലുമണിയോടെ മടങ്ങിയെത്തി. മൂന്നുദിവസങ്ങളിലായി 30 മണിക്കൂറിലധികം രാഹുല്‍ ചോദ്യംചെയ്യലിന് വിധേയനായി. നാളെയും ഹാജരാകണം. രാഹുലിനെ ചോദ്യം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഇന്നലെയും ശക്തമായ പ്രതിഷേധം ഉയര്‍ത്തി. അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ദേശീയ ആസ്ഥാനത്തു നിന്നും പ്രതിഷേധവുമായി പുറത്തേക്കിറങ്ങിയ മഹിളാ കോണ്‍ഗ്രസ് നേതാക്കളെയും ജനപ്രതിനിധികളെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

ശക്തമായ ബലപ്രയോഗമാണ് മഹിളാ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് നടത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് ആസ്ഥാനത്തിന് നാലു ചുറ്റും കനത്ത സുരക്ഷയുമാണ് ഒരുക്കിയിരുന്നത്. ഇതിനിടെ പ്രതിഷേധക്കാരെ പിടികൂടാന്‍ പാര്‍ട്ടി ഓഫീസിലേക്ക് പൊലീസ് ഇരച്ചു കയറുകയും ചെയ്തു. ഇത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി. പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ വിലക്കുന്ന പൊലീസ് നടപടി ചരിത്രത്തില്‍ ആദ്യമായാണെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ടും ഭൂപേഷ് ബാഗേലും കുറ്റപ്പെടുത്തി. പാര്‍ട്ടി ആസ്ഥാനത്തെ പൊലീസ് കടന്നു കയറ്റത്തിനെതിരെ രാജ്യത്തുടനീളം ഇന്ന് രാജ് ഭവനുകള്‍ ഉപരോധിക്കാനും നാളെ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും എഐസിസി തീരുമാനിച്ചു.

Eng­lish sum­ma­ry; The inter­ro­ga­tion continues

You may also like this video;

Exit mobile version