Site icon Janayugom Online

പീഡനക്കേസ് പ്രതിയായ കൗണ്‍സിലറെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി

krishnakumar

എടക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വനിതാ സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ കോണ്‍ഗ്രസ് നേതാവ് കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൃഷ്ണകുമാറിനെ കണ്ടെത്താന്‍ അന്വേഷണ ഊര്‍ജ്ജിതമാക്കിയതായി പൊലീസ്.
കീഴ്‌ക്കോടതി നല്‍കിയ ജാമ്യം കഴിഞ്ഞ ദിവസം ജില്ലാ സെഷന്‍സ് കോടതി റദ്ദാക്കിയതിന് പിന്നാലെ പൊലീസ് വാറണ്ട് കൈമാറാനിരിക്കെയാണ് കൃഷ്ണകുമാര്‍ ഒളിവില്‍ പോയത്. ജില്ലാ കോടതി ജാമ്യം റദ്ദാക്കിയ സാഹചര്യത്തില്‍ പ്രതി കോടതിയില്‍ ഹാജരാവണം. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കൃഷ്ണകുമാര്‍ നാടുവിട്ടതായാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കഴിഞ്ഞ ജൂലൈ 15 നാണ് കേസിനാസ്പദമായ സംഭവം.
സഹകരണ സംഘത്തിലെ മുന്‍ ജീവനക്കാരനായ കൃഷ്ണകുമാര്‍ യുവതിയെ ഓഫീസ് മുറിയില്‍ വച്ചു കടന്നു പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. യുവതി എടക്കാട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കൃഷ്ണകുമാര്‍ നാടുവിടുകയായിരുന്നു. ആദ്യം മാനന്തവാടിയിലും പിന്നീട് ഗൂഡല്ലൂര്‍, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിലും ഒളിവില്‍ കഴിഞ്ഞതിനു ശേഷം ബംഗളുരുവില്‍ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. കീഴ്‌ക്കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിക്കുകയും പിന്നീട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ പുനര്‍പരിശോധനാ ഹര്‍ജി പരിഗണിച്ച് സെഷന്‍സ് കോടതി ജാമ്യം റദ്ദു ചെയ്യുകയുമായിരുന്നു.
എസിപി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ എടക്കാട് സിഐ സത്യനാഥന്‍, എഎസ്‌ഐമാരായ പ്രവീണ്‍, സുജിത്ത്, എസ്‌പിഒ സൂരജ് എന്നിവരുടെ നേത്യത്വത്തിലാണ് അന്വേഷണം നടന്നത്. കൃഷ്ണകുമാര്‍ റിമാന്റിലായാല്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമാകും.

Eng­lish Sum­ma­ry: The inves­ti­ga­tion was inten­si­fied to find the coun­cilor accused in the molesta­tion case

You may like this video also

Exit mobile version