റിയോ ഡി ജനീറോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പൊലീസ് റെയ്ഡ് നടന്ന ഫവേലകളിലൊന്നായ വിലാ ക്രൂസെയ്‌റോയിൽ നൂറുകണക്കിന് പ്രതിഷേധക്കാർ മാർച്ച് നടത്തി. സംസ്ഥാന ഗവർണർ ക്ലോഡിയോ കാസ്‌ട്രോ രാജിവെക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഈ ആഴ്ച നടന്ന പൊലീസ് ഓപ്പറേഷനിൽ 4 പൊലീസ് ഉദ്യോഗസ്ഥരടക്കം കുറഞ്ഞത് 121 പേരാണ് കൊല്ലപ്പെട്ടത്.
2,500 പൊലീസുകാരും സൈനികരും ചൊവ്വാഴ്ചയാണ് റിയോയിലെ ഫവേലകളിൽ റെഡ് കമാൻഡ് എന്ന കുപ്രസിദ്ധ ഗാങ്ങിനെ ലക്ഷ്യമിട്ട് റെയ്ഡ് നടത്തിയത്. ആർമർഡ് വാഹനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പിന്തുണയോടെ നടന്ന റെയ്ഡിനിടെ നഗരത്തിൽ വ്യാപക സംഘർഷമുണ്ടായി. കൊല്ലപ്പെട്ടവരെല്ലാം പൊലീസിനെതിരെ ചെറുത്തുനിന്ന കുറ്റവാളികളാണെന്നും ഓപ്പറേഷൻ ‘വിജയമായിരുന്നു’ എന്നും ഗവർണർ കാസ്‌ട്രോ അവകാശപ്പെടുമ്പോൾ, “120 ജീവൻ നഷ്ടപ്പെട്ടത് വിജയമല്ല” എന്നും “ഇതൊരു കൂട്ടക്കൊലയാണ്” എന്നും പ്രതിഷേധക്കാർ ആരോപിച്ചു. മൃതദേഹങ്ങൾ തലയറുത്ത നിലയിലും കെട്ടിയിട്ട നിലയിലും കണ്ടെത്തിയതും പ്രതിഷേധത്തിന് കാരണമായി. ഈ റെയ്ഡ് റിയോയിലെ പൊലീസ് ഓപ്പറേഷനുകളിലെ ഏറ്റവും ഉയർന്ന മരണസംഖ്യ രേഖപ്പെടുത്തിയതോടെ, മനുഷ്യാവകാശ ഗ്രൂപ്പുകളും ഐക്യരാഷ്ട്രസഭയും ഓപ്പറേഷനെ അപലപിക്കുകയും സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

