Site icon Janayugom Online

ആർ എസ് എസ്സിന്റെ ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കുന്നത് ഇടതുപക്ഷം: പ്രകാശ് കാരാട്ട്

Prakash Karatt

രാജ്യത്തെങ്ങുമുള്ള പല രാഷ്ട്രീയ പാർട്ടികളും ആർ എസ് എസിൻ്റെ ഹിന്ദുത്വ അജണ്ടയുമായി സന്ധി ചെയ്യുമ്പോൾ ഇടതുപക്ഷവും സി പി ഐ എമ്മും അതിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തുന്ന തെന്ന് സി പി ഐ (എം) പിബി അംഗം പ്രകാശ് കാരാട്ട് വ്യക്തമാക്കി. പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട  സംഘടനാ റിപ്പോര്‍ട്ടിലെ ചര്‍ച്ചയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് വിജയത്തിനപ്പുറത്തെ ലക്ഷ്യങ്ങൾ പാർട്ടിയ്ക്കുണ്ട്. കഴിഞ്ഞ ആറ് പാർട്ടി കോൺഗ്രസുകൾക്കിടയിലെ പാർട്ടിയുടെ വളർച്ചയും തളർച്ചയും സംബന്ധിച്ച് വിശദമായ ചർച്ചയാണ് നടന്നത്.

കഴിഞ്ഞ പാർട്ടി കോൺഗ്രസിനു ശേഷം അംഗങ്ങളുടെ എണ്ണത്തിൽ 22,146 പേരുടെ കുറവുണ്ടായിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അംഗത്വം പുതുക്കാൻ കഴിയാത്തതാണ് ഇതിനു കാരണം. ഭാവി പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന ചർച്ചകളാണ് നടന്നത്. കർഷക സമരത്തിലുൾപ്പെടെ ദേശീയ തല പ്രക്ഷോഭത്തിൽ വലിയ പങ്കാണ് ഇടതുപക്ഷം വഹിച്ചത്. ഇത്തരം പ്രക്ഷോഭങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളേയും അണിനിരത്താൻ കഴിഞ്ഞു. ഹിന്ദുത്വത്തിൽ അധിഷ്ഠിതമായ ഒരു ഭരണകൂടം സ്ഥാപിക്കാനാണ് ബിജെപി പരിശ്രമിക്കുന്നത്. ഹിന്ദുത്വ അജണ്ടയ്ക്കെതിരെ എന്ന പോലെ ഇസ്ലാമിക തീവ്രവാദത്തിനെതിരെയും ഇടതുപക്ഷം ശക്തമായ നിലപാടെടുത്തിട്ടുണ്ട്. ഹിന്ദുത്വ വര്‍ഗീയതയാണ് ഇന്ന് രാജ്യത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. കേന്ദ്ര സര്‍ക്കാര്‍ തന്നെ വര്‍ഗീയത പടര്‍ത്തുകയാണെന്നും കാരാട്ട് പറഞ്ഞു.

കോൺഗ്രസിനെ പോലെ ഏതെങ്കിലും നേതാക്കളെ ഉയർത്തിക്കാട്ടിയല്ല സി പി ഐ (എം) തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അതിനാൽ തെരഞ്ഞെടുപ്പ് പരാജയത്തിന് കൂട്ടുത്തരവാദിത്തമാണുള്ളതെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ബംഗാളിൽ ബിജെപിയെപ്പോലെ ഫാസിസ്റ്റ് നിലപാടാണ് തൃണമൂൽ കോൺഗ്രസും സ്വീകരിക്കുന്നത്. ടി എം സി യെ ഒരു ജനാധിപത്യ പാർട്ടിയായി കാണാൻ കഴിയില്ല. കോൺഗ്രസുമായി ദേശീയതലത്തിൽ പാർട്ടിക്ക് സഖ്യമൊന്നുമില്ല. ബിജെപിയെ ചെറുക്കാൻ തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളുമായി നീക്കുപോക്കുണ്ടാക്കുകയാണ് ചെയ്തത്.

പ്രാദേശിക പാര്‍ട്ടികളാണ് പലയിടത്തും ബിജെപിയെ പ്രതിരോധിക്കുന്നതെന്നും ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ കുത്തകകളും കോർപ്പറേറ്റുകളും ഹിന്ദുത്വവുമായി സന്ധിയിലാണ്. പാര്‍ട്ടിയില്‍ അനഭിലഷണീയ പ്രവണതകള്‍ കണ്ടാല്‍ തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാനതകളില്ലാത്ത വികസന അന്നേറ്റത്തിലൂടെ തുടർ ഭരണം കരസ്ഥമാക്കിയ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ പാർട്ടി കോൺഗ്രസ് അഭിവാദ്യം ചെയ്തു. രാജ്യം നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പാർട്ടി കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി.

 

Eng­lish Sum­ma­ry: The Left is defend­ing the Hin­dut­va agen­da of the RSS

You may like this video also

Exit mobile version