Site icon Janayugom Online

ഗോഹത്യാ കേസിലെ മുഖ്യപ്രതി ഗോസംരക്ഷക സംഘം ജില്ലാ പ്രസിഡന്റ്

ഉത്തര്‍പ്രദേശില്‍ പശു കശാപ്പുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പശു സംരക്ഷക സംഘത്തിന്റെ ജില്ലാ നേതാവ് മുഖ്യപ്രതി.
വെള്ളിയാഴ്ച രാത്രി ബറേലിയില്‍ നടന്ന ഏറ്റുമുട്ടലില്‍ പശുക്കടത്തുകാരെന്ന് കരുതുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ജില്ലാ നേതാവിന്റെ പങ്ക് പുറത്തുവന്നത്. ഗോരക്ഷ കര്‍ണി സേനയുടെ പ്രസിഡന്റ് രാഹുല്‍ സിങ് തങ്ങളോടൊപ്പം ഉണ്ടായിരുന്നതായി അറസ്റ്റിലായവര്‍ പൊലീസിന് മൊഴിനല്‍കി. രാഹുല്‍ സിങ്ങിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

ഭോജിപുരയിലെ ദേവരണിയ നദിക്ക് സമീപം രാഹുല്‍ സിങ് മറ്റ് നാല് പേര്‍ക്കൊപ്പം പശുക്കളെ കശാപ്പ് ചെയ്യുകയായിരുന്നുവെന്നും തുടര്‍ന്ന് പ്രദേശം പൊലീസ് വളഞ്ഞുവെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഹര്‍ഷ് മോഡി പറഞ്ഞു. കീഴടങ്ങാന്‍ വിസമ്മതിച്ച പ്രതികള്‍ പൊലീസ് സംഘത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നുപേരെ പിടികൂടിയെന്നും സിങ്ങും മറ്റൊരാളും ഓടി രക്ഷപ്പെട്ടുവെന്നും ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. മുഹമ്മദ് സയീദ് ഖാന്‍, ദേവേന്ദ്ര കുമാര്‍, അക്രം എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് പശു കശാപ്പിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും വാഹനവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശില്‍ പശുക്കളെ കശാപ്പ് ചെയ്താല്‍ ഏഴു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. 

Eng­lish Sum­ma­ry; The main accused in the cow slaugh­ter case is the dis­trict pres­i­dent of Gosam­rak­shak Sangam
You may also like this video

Exit mobile version