Site iconSite icon Janayugom Online

സുധാകരനെതിരെ എംപിമാർ ഹൈക്കമാൻഡിന് പരാതിനൽകും

കെപിസിസി യോഗത്തിലെ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ വീണ്ടും ഹൈക്കമാൻഡിനെ സമീപിക്കാൻ എംപിമാരുടെ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ വിജയിപ്പിക്കേണ്ട നേതൃത്വം തങ്ങളെ തോൽപ്പിക്കാൻ തയാറെടുപ്പുകൾ നടത്തുകയാണെന്നാണ് എംപിമാരുടെ കുറ്റപത്രം. മുതിർന്ന നേതാക്കളെയും എംപിമാരെയും രണ്ടാംനിര നേതാക്കൾ അപമാനിക്കുന്നത് നേതൃത്വത്തിന്റെ ഒത്താശയോടെ ആണെന്ന് ശശി തരൂർ, കെ മുരളീധരൻ, എം കെ രാഘവൻ ഉൾപ്പെടെയുള്ളവർ വിശ്വസിക്കുന്നു. 

വിഷയത്തിൽ ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടൽ തേടാനാണ് എംപിമാരുടെ നീക്കം. താരിഖ് അൻവർ, കെ സി വേണുഗോപാൽ എന്നിവർ ചേർന്ന് എംപിമാരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ അട്ടിമറിച്ചു എന്നാണ് ആക്ഷേപം. പങ്കെടുക്കാത്ത യോഗത്തിൽ തങ്ങളെക്കുറിച്ച് ഉണ്ടായ വിമർശനം ആസൂത്രിതമാണെന്നാണ് എം പിമാരുടെ വിലയിരുത്തൽ. ഇക്കാര്യത്തിലുള്ള അതൃപ്തി കെ മുരളീധരൻ കഴിഞ്ഞ ദിവസം പരസ്യമാക്കുകയും ചെയ്തു. പാർട്ടി പുനഃസംഘടനയിൽ അടക്കം നിലവിലെ നേതൃത്വം തങ്ങളെ പരിഗണിക്കുന്നില്ലെന്ന പരാതി നേരത്തെ തന്നെ എംപിമാർക്കുണ്ട്. രണ്ടാംനിര നേതാക്കൾ, തന്നെ ലക്ഷ്യമിട്ട് നടത്തിയ വിമർശനത്തിന് പിന്നിൽ വി ഡി സതീശനാണെന്ന ഉറച്ച വിശ്വാസത്തിലാണ് ശശി തരൂർ. കെപിസിസി നേതൃത്വയോഗത്തിലെ വിമർശനങ്ങളിൽ തരൂരിന്റെ പ്രതികരണം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. 

വിമർശനമൊഴിവാക്കാൻ എംപിമാരും മുതിർന്ന നേതാക്കളുമില്ലാത്ത നേരം നോക്കിയാണ് കെപിസിസി നേതൃയോഗം ചേർന്നതെന്ന് എംപിമാർ ആരോപിച്ചു. യോഗം മാറ്റിവെക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നുവെന്നും അവർ പരാതിയിൽ പറയുന്നു.
പാർലമെന്റ് നടക്കുന്നതിനാൽ മാറ്റിവയ്ക്കണമെന്ന് എംപിമാരും എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചൊവ്വാഴ്ചതന്നെ യോഗം ചേരണമെന്ന് കെ സുധാകരൻ വാശി പിടിക്കുകയായിരുന്നു. കെ മുരളീധരനും കൊ­ടിക്കുന്നിൽ സുരേഷും ശശി തരൂരുമടക്കമുള്ളവർ ഇല്ലാത്തത് വിമർശത്തിന്റെ മൂർച്ച കുറയ്ക്കുമെന്നായിരുന്നു ധാരണ. 

Eng­lish Sum­ma­ry; The MPs will file a com­plaint against Sud­hakaran to the high command

You may also like this video

Exit mobile version