Site icon Janayugom Online

മുരുകല്ലിങ്കൽ പുഴയോരത്തെ വിശ്രമകേന്ദ്രത്തിന് അഞ്ചു വയസ്സാകുന്നു

കടലുണ്ടി പഞ്ചായത്തിൽ മുരുകല്ലിങ്കൽ പുഴയുടെ തീരത്തുള്ള വിശ്രമകേന്ദ്രത്തിന് അഞ്ചു വയസ്സാകുന്നു. വടക്കുമ്പാട് അങ്ങാടിക്കും കടലുണ്ടിക്കടവു പാലത്തിനുമിടയ്ക്ക് പുഴയോരത്താണ് ഈ സ്ഥലം. വടക്കുമ്പാട് പുഴ ഇവിടെയെത്തുമ്പോൾ നാട്ടുകാർക്കത് മുരുകല്ലിങ്കൽ പുഴയാകും. മുൻപിവിടെ കടത്തു തോണിയുണ്ടായിരുന്നു. കരുവൻതിരുത്തിയിലെ തെക്കേത്തലയേയും മുരുകല്ലിങ്കലിനെയും തമ്മിൽ ബന്ധിപ്പിച്ചത് ഈ കടത്തുതോണിയാണ്. നാടിന് അറിവിൻ്റെ വെളിച്ചം പകർന്നു നൽകിയ ശ്രീദേവി എ യുപി സ്കൂൾ ഇവിടെയാണ്. 

കരുവൻതിരുത്തി പ്രദേശത്തു നിന്ന് തോണിയിൽ പുഴ കടന്ന് പണ്ട് കുട്ടികൾ ഈ സ്കൂളിൽ എത്തിയിരുന്നു. കടത്തുകടവിനു ജെട്ടിയെന്നായിരുന്നു പണ്ടു പേര് ബോട്ടുകൾ ഇവിടെയടുത്തതു കൊണ്ടായിരിക്കാം ആ പേരു വന്നത്. കരുവൻതിരുത്തിക്കടവ് പാലം യാഥാർത്ഥ്യമായതോടെ കടത്തുതോണി നിലച്ചു.ജെട്ടിയെന്നു നാട്ടുകാർ പേരിട്ട പുഴക്കടവ് ഒഴിഞ്ഞുകിടന്നു.അവിടെയാണ് നാട്ടുകാർ കൂടി താൽക്കാലിക വിശ്രമകേന്ദ്രം ഉണ്ടാക്കിയത്. വെയിലും മഴയുമേൽക്കാതിരിക്കുവാൻ ഷീറ്റുകൾ ഉറപ്പിച്ച ഒരു മേൽക്കൂര, ഉള്ളിൽ ഇരിക്കുവാൻ സിമൻ്റ് ബഞ്ചുകൾ. ആകെക്കൂടി ഒരു ക്ലാസ്സ് മുറിയുടെ വലുപ്പമുള്ള സ്ഥലം. ജെട്ടിയെന്നാണ് ഈ കേന്ദ്രം നാട്ടിലറിയപ്പെടുന്നത്.

മുരുകല്ലിങ്കൽ പ്രദേശത്തിൻ്റെ സ്നേഹ കൂട്ടായ്മയാണ് ഈ ഷെൽട്ടർ. നാട്ടിലെന്തു നടന്നാലും ഇവിടെയറിയും. നാട്ടുവിശേഷമറിയാനും ആളുകളിവിടെയെത്തും. തമ്മിൽ കാണാനും വിശ്രമിക്കാനും ആളുകളിവിടെ ഒത്തുചേരും. ജെട്ടിയിലെത്തുക എന്നത് നാട്ടുകാരുടെ ദിനചര്യയിൽ പെട്ടൊരു കാര്യമായിരിക്കുന്നു.
പ്രായമായവർക്കിത് പത്രം വായിക്കാനും നാട്ടുവർത്തമാനം പറഞ്ഞിരിക്കാനുമുള്ള ആശ്വാസ കേന്ദ്രം കൂടിയാണ്. ഭാരവാഹികളും കമ്മിറ്റിയും നിയമാവലിയുമൊന്നും ഇവിടെയില്ല.എന്നാൽ അലിഖിതമായ ഒരടുക്കും ചിട്ടയും ക്രമവുമെല്ലാം എല്ലാവരും ഇവിടെ പാലിക്കുന്നു. നാട്ടുകാർക്കു വായിക്കാൻ മൂന്ന് പത്രങ്ങൾ ഇവിടെയുണ്ട്. കടലുണ്ടി പഞ്ചായത്താണ് പത്രങ്ങൾ നൽക്കുന്നത്. 

ഒരു ടി വി ഉണ്ടെങ്കിലും അതിപ്പോൾ പ്രവർത്തിക്കുന്നില്ല.മത്സ്യത്തൊഴിലാളികളുടെ ഒത്തുകൂടൽ കേന്ദ്രം കൂടിയാണിവിടം. കോവിഡ് മാരി മൂലം വിശ്രമകേന്ദ്രം അടഞ്ഞുകിടക്കുകയായിരുന്നു. നിയന്ത്രണങ്ങളിൽ അയവു വന്നതോടെയാണ് വീണ്ടും ആളെത്തിത്തുടങ്ങിയത്.നാടിൻ്റെ സ്നേഹക്കൂട്ടായ്മയായി മുരുകല്ലിങ്കൽ പുഴയുടെ തീരത്തെ വിശ്രമകേന്ദ്രം നിലനിലകൊള്ളുന്നു. കരുവൻ തിരുത്തി പ്രദേശത്തെയും മുരുകല്ലിങ്കലിനെയും ബന്ധിപ്പിക്കാൻ ഒരു തൂക്കുപാലം വേണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. പുഴയുടെ ചേതോഹരമായ കാഴ്ചകൾ കണ്ടിവിടെ ഇരുന്നാൽ നേരം പോകുന്നതറിയില്ല എന്നും നാട്ടുകാർ പറയുന്നു.
പടം. കടലുണ്ടി പഞ്ചായത്തിലെ മുരുകല്ലിങ്കൽ പുഴയോരത്തെ നാട്ടുകൂട്ടായ്മയായ വിശ്രമകേന്ദ്രം.

ENGLISH SUMMARY:The Murukallin­gal river­side rest house is five years old
You may also like this video

Exit mobile version