Site iconSite icon Janayugom Online

അഞ്ചാംഘട്ട തെരഞ്ഞെടുപ്പിലും വോട്ടര്‍മാരുടെ എണ്ണം പുറത്തുവിട്ടില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടം പിന്നിട്ടിട്ടും വോട്ട് ചെയ്തവരുടെ എണ്ണം പറയാതെ ശതമാനക്കണക്ക് മാത്രം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതുസംബന്ധിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുമ്പോഴും ഒളിച്ചുകളി നടത്തുന്ന കമ്മിഷന്റെ നിലപാട് ദുരൂഹതയുയര്‍ത്തുന്നു. രാജ്യത്ത് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് വോട്ടിങ് നടന്നശേഷം എത്രപേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചുവെന്ന വിവരം കമ്മിഷന്‍ മറച്ചുവയ്ക്കുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പ് മുതല്‍ ശതമാന കണക്കുകള്‍ മാറിമറിഞ്ഞതും വോട്ട് രേഖപ്പെടുത്തിയവരുടെ കൃത്യമായ കണക്ക് പ്രസിദ്ധീകരിക്കാത്തതും ദൂരുഹമായി അവശേഷിക്കുകയാണ്. 

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് വോട്ടിങ് മെഷിന്‍ (ഇവിഎം) വഴി പോളിങ്ങിന് ശേഷം കേവലം അഞ്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വോട്ട് ചെയ്തവരുടെ കൃത്യമായ കണക്ക് ലഭ്യമാകുമെന്നിരിക്കെയാണ് കമ്മിഷന്‍ ഇക്കാര്യത്തില്‍ ദൂരൂഹ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഈമാസം 20 ന് നടന്ന അഞ്ചാംഘട്ട വോട്ടെടുപ്പില്‍ 60.09 ശതമാനം പോളിങ് നടന്നുവെന്നാണ് കമ്മിഷന്‍ അറിയിച്ചത്. എന്നാല്‍ എത്ര പേര്‍ വോട്ട് ചെയ്തുവെന്ന വിവരം മറച്ചുവച്ചു. ഇവിഎം സംവിധാനത്തില്‍ തിരിമറി നടത്താന്‍ സാധിക്കുമെന്ന വാദം ശക്തമായി നിലനില്‍ക്കുന്ന അവസരത്തിലാണ് കമ്മിഷന്‍ നിലപാട് ചോദ്യമുയര്‍ത്തുന്നത്.

തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ പുറത്തുവിട്ട ശതമാന കണക്കിലും കമ്മിഷന്‍ പിഴവ് വരുത്തിയിരുന്നു. വോട്ടെടുപ്പ് ദിവസം പ്രഖ്യാപിച്ച ശതമാന കണക്ക് പിറ്റേദിവസം മാറിമറിഞ്ഞു. ഏറ്റവും ഒടുവില്‍ അഞ്ചാം ഘട്ടത്തിലും ഇതേ പിഴവ് കമ്മിഷന്‍ ആവര്‍ത്തിച്ചു. 49 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 57.47 ശതമാനം പോളിങ് നടന്നുവെന്ന് രാത്രി 7.45 ന് പ്രഖ്യാപിച്ച കമ്മിഷന്‍ നാല് മണിക്കൂര്‍ പിന്നിട്ട് 11.30 മണിയായപ്പോള്‍ 60.09 ആണെന്ന് അറിയിച്ചു.

തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം 400 സീറ്റ് കരസ്ഥമാക്കുമെന്ന മോഡിയുടെ ദിവാസ്വപ്നം ഫലിക്കില്ലെന്ന് ഏതാണ്ട് വ്യക്തമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷനും സംശയാസ്പദമായ നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്.
അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യത്തിലെ സമാജ്‌വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിളിന് വോട്ട് ചെയ്ത വോട്ടര്‍ക്ക് ബിജെപിയുടെ താമരയില്‍ വോട്ട് ചെയ്തുവെന്ന വിവിപാറ്റ് ദൃശ്യം ലഭിച്ചതും ശ്രദ്ധേയമാണ്. 

Eng­lish Summary:The num­ber of vot­ers in the fifth phase of the elec­tion was also not released; The posi­tion of the Elec­tion Com­mis­sion is mysterious

You may also like this video

Exit mobile version