Site iconSite icon Janayugom Online

ഓഷ്യൻ ഗേറ്റ് വെബ്‌സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും നീക്കം ചെയ്തു

യുഎസ് ആസ്ഥാനമായുള്ള സമുദ്ര പര്യവേക്ഷണ സ്ഥാപനമായ ഓഷ്യൻ ഗേറ്റിന്റെ വെബ്‌സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും അപ്രത്യക്ഷമായി. ഓഷ്യൻ ഗേറ്റിന്റെ ഉടമസ്ഥതയിലുള്ള സമുദ്ര പേടകം ടെെറ്റന്‍ പര്യവേക്ഷണത്തിനിടെ പൊട്ടിത്തെറിച്ച് അ‍ഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ഒരു മാസത്തിനു ശേഷമാണ് കമ്പനിയുടെ വെബ്സെെറ്റ് നീക്കം ചെയ്യപ്പെട്ടത്. തങ്ങളുടെ പര്യവേക്ഷണ ദൗത്യങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വെബ്സെെറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും നീക്കം ചെയ്ത സമയത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ല. ഫേസ്‍ബുക്ക്, ട്വിറ്റര്‍, ലിങ്കഡിന്‍ എന്നിവയിലെ അക്കൗണ്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രെെവറ്റ് ഫീച്ചറിലേക്ക് മാറ്റിയിട്ടുണ്ട്. ഓഷ്യൻ ഗേറ്റ്, ഓഷ്യന്‍ ഗേറ്റ് എക്സ്പിഡിഷന്‍സ് എന്നീ വെബ്സെെറ്റുകള്‍ എല്ലാ കമ്പനി പര്യവേക്ഷണങ്ങളും വാണിജ്യ പ്രവർത്തനങ്ങളും നിർത്തിയതായി സൂചിപ്പിക്കുന്ന പേജുകളിലേക്കാണ് നയിക്കുന്നത്. ജൂലെെ എട്ട് മുതലുള്ള ഓഷ്യന്‍ ഗേറ്റ് എക്സ്പിഡിഷന്‍സിന്റെ ആര്‍ക്കെെവ് ചെയ്ത പതിപ്പുകളാണ് ഇപ്പോഴുള്ളത്. വെബ്‌സൈറ്റിന്റെ ആർക്കൈവ് ചെയ്‌ത പതിപ്പിൽ കമ്പനിയുടെ പര്യവേഷണങ്ങളുടെയും സമുദ്രപേടകത്തിന്റെയും പേജുകളിലേക്കുള്ള ലിങ്കുകളാണുള്ളത്.
ടൈറ്റന്‍ സമുദ്രപേടകം അപകടത്തില്‍ പെട്ട് സഞ്ചാരികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഓഷ്യന്‍ ഗേറ്റ് കമ്പനി സിഇഒയും മരിച്ചതായി ഓഷ്യന്‍ ഗേറ്റ് സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്ഥാനി വ്യവസായി ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍, ഓഷ്യന്‍ ഗേറ്റ് കമ്പനിയുടെ സിഇഒ സ്റ്റോക്ടണ്‍ റഷ്, ഫ്രഞ്ച് പര്യവേക്ഷകന്‍ പോള്‍ ഹെന്റി എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.

eng­lish sum­ma­ry; The Ocean Gate web­site and social media accounts have been removed

you may also like this video;

Exit mobile version