Site iconSite icon Janayugom Online

ഐസിയുവിൽ എലിയുടെ കടിയേറ്റ് രോഗി മരിച്ചു

ഹൈദരാബാദിലെ വാറങ്കൽ എംജിഎം ആശുപത്രിയിലെ ഐസിയുവിൽ എലിയുടെ കടിയേറ്റ് രോഗി മരിച്ചു. 38കാരൻ ശ്രീനിവാസനാണ് എലിയുടെ കടിയേറ്റത്. അമിത മദ്യപാനിയായിരുന്ന ശ്രീനിവാസിന്റെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം വളരെ മോശപ്പെട്ട അവസ്ഥയിലായിരുന്നു. തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

മാർച്ച് 30 നാണ് ശ്രീനിവാസിന് ഐസിയുവിൽ വച്ച് എലിയുടെ കടിയേൽക്കുന്നതെന്ന് സഹോദരൻ ശ്രീകാന്ത് പറഞ്ഞു. കടിയേറ്റതിന് പിന്നാലെ മുറിവിൽ നിന്നും വലിയ തോതിൽ രക്തപ്രവാഹമുണ്ടായി. ബെഡ് രക്തത്തിൽ കുതിർന്ന നിലയിലായിരുന്നു. സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതി നൽകുമെന്നും ശ്രീകാന്ത് വ്യക്തമാക്കി.

അമിത മദ്യപാനിയായിരുന്ന ശ്രീനിവാസിന്റെ കരൾ, വൃക്ക, പാൻക്രിയാസ് എന്നിവയുടെ പ്രവർത്തനം വളരെ മോശപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് നിംസിലെ ഡോക്ടർ കെ മനോഹർ പറഞ്ഞു. ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഉടൻ തന്നെ ഇയാളെ ഹൈദരാബാദിലെ നിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ എംജിഎം ആശുപത്രിയിലെ ഐസിയു ഡിപ്പാർട്ട്മെന്റ് മേധാവിയെ സസ്പെൻഡ് ചെയ്തു. ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും, രണ്ട് ഡ്യൂട്ടി ഡോക്ടർമാരുടെ കോൺട്രാക്റ്റ് അവസാനിപ്പിച്ച് പിരിച്ചുവിടുകയും ചെയ്തു.

Eng­lish sum­ma­ry; The patient die after rat bite in ICU

You may also like this video;

Exit mobile version