ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരെ നോക്കുകുത്തിയാക്കി വാർഡിൽ നിന്നും രോഗിയുടെ പണം കവർന്നു. ചങ്ങനാശേരി, പായിപ്പാട് കൊച്ചുപറമ്പിൽ വീട്ടിൽ ഷാജഹാൻ ഭാര്യ റുഖിയാബീവിയുടെ ചികിത്സക്കായി കരുതിയിരുന്ന 30,000 ത്തോളം രൂപയാണ് മോഷണം നടന്നതായി ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നത്. ഇന്നലെ പുലർച്ചെ ആറോടെയാണ് മോഷണവിവരം ബന്ധുക്കൾ അറിയുന്നത്. ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട റുഖിയാബീവി ഡയാലിസിസ് ചികിത്സാ സംബന്ധമായി കഴിഞ്ഞ മാർച്ച് ഏഴിനാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ 12-ാം വാർഡിൽ അഡ്മിറ്റായത്. തുടർചികിത്സക്കായി മറ്റ് മാർഗ്ഗമില്ലാതെ പതറിയ ഷാജഹാൻ നാട്ടുകാരുടെ സഹായവും സ്വർണ്ണം പണയംവെച്ച തുകയും ഒന്നിച്ച് ബാഗിൽ സൂക്ഷിച്ചിരുന്നതാണ്. രാത്രിയിൽ പുരുഷന്മാർക്ക് പ്രവേശനമില്ലാത്തതിനാൽ ഷാജഹാൻ പുറത്താണ് കിടന്നത്. മകൾ ഉമയ്ബാൻ കട്ടിലിന് താഴെയുമാണ് കിടന്നത്.
രാവിലെ ആറോടെ പല്ലുതേക്കാനുള്ള ബ്രഷ് എടുക്കുന്നതിനായി പരുതിയപ്പോളാണ് ബാഗ് കാണാതായ വിവരം അറിയുന്നത്. തുടർന്ന് മറ്റുള്ള രോഗികളെ വിവരമറിയിച്ചപ്പോൾ പുലർച്ചെ മൂന്നോടെ ഒരാൾ ബാഗുമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായി പറഞ്ഞു. വിവരം ആശുപത്രിയിലെ എയ്ഡ് പോസ്റ്റിൽ അറിയിച്ചു. പൊലീസിന്റെ തെരച്ചിലിൽ പണം മോഷ്ടിച്ചശേഷം ബാക്കിയുണ്ടായിരുന്ന സാധനങ്ങൾ അടങ്ങിയ ബാഗ് മുകളിലത്തെ നിലയിൽ സൺഷെയ്ഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷാജഹാൻ ആശുപത്രി സൂപ്രണ്ടിന് പരാതിനൽകി. ഭാര്യയുടെ തുടർചികിത്സക്ക് എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ഷാജഹാൻ.
English Summary: The patient’s money was stolen from the medical college
You may also like this video
