Site icon Janayugom Online

കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവം; വണ്ടിയിൽ സൂക്ഷിച്ച പെട്രോള്‍ തീ ആളിപ്പടരാന്‍ കാരണമായി

കാറിന് തീ പിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച അപകടത്തില്‍ തീ ആളിപ്പടരാന്‍ കാരണം വണ്ടിയില്‍ സൂക്ഷിച്ചിരുന്ന പെട്രോളെന്ന് കണ്ടെത്തല്‍. രണ്ട് കുപ്പികളിലായി കാറിൽ പെട്രോൾ സൂക്ഷിച്ചിരുന്നതായാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. കാറിന്റെ ഡ്രൈവര്‍ സീറ്റിനടിയിലാണ് പെട്രോള്‍ സൂക്ഷിച്ചിരുന്നത്. കുറ്റ്യാട്ടൂർ സ്വദേശികളായ താമരവളപ്പിൽ ടി.വി. പ്രജിത്ത് (35), ഭാര്യ കെ. റീഷ (25) എന്നിവരാണ് വ്യാഴാഴ്ച രാവിലെ കണ്ണൂർ ജില്ലാശുപത്രിക്ക് സമീപം മരിച്ചത്. പൂർണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുവരികെയാണ് കാറിന് തീപിടിച്ചത്. 

പിന്‍സീറ്റിലുണ്ടായിരുന്ന റീഷയുടെ മകൾ ശ്രീ പാർവതി മാതാപിതാക്കളായ കുഴിക്കൽ വിശ്വനാഥൻ, ശോഭന, ബന്ധു സജന എന്നിവർ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഭാര്യയോടൊപ്പം പ്രജിത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാതിൽ തുറക്കാന്‍ സാധിക്കാതെ കാറിൽ കുടുങ്ങുകയായിരുന്നു. സ്റ്റിയറിങ് ബോക്സിൽ പുക പടര്‍ന്ന ശേഷം വണ്ടിയിൽ സൂക്ഷിച്ചിരുന്ന പെട്രോളിലേക്ക് തീ പടരുകയായിരുന്നുവെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഇരുവരുടെയും ശരീരത്തിലേക്ക് തീപിടിച്ചു.

2020 മോഡൽ കാറിൽ കാമറയും സ്ക്രീനും സ്റ്റീ​രിയോ ബോക്സും അധികമായി ഘടിപ്പിച്ചിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഫ്യൂസ്​ പോകാതെ വാഹനം കത്തിയമർന്നത് ഷോർട്ട് സർക്യൂട്ട് മൂലമെന്നാണ് വിലയിരുത്തൽ. സാനിറ്റൈസറോ സ്‍പ്രേയോ ആവാം തീ ആളിക്കത്താൻ ഇടയാക്കിയതെന്നും കരുതിയിരുന്നു. വയറുകളിൽനിന്ന് അധിക കണക്ഷൻ എടുക്കുമ്പോൾ കൃത്യമായി ഇൻസുലേഷൻ നടത്താതിരുന്നതായും സംശയിക്കുന്നു. എയർ പ്യൂരിഫയറും അപകടത്തിന്റെ ആഘാതം കൂടാൻ കാരണമായെന്നും ഉദ്യോഗസ്ഥർ പറയുന്നു.

Eng­lish Sum­ma­ry: The petrol stored in the car caused the fire to break out
You may also like this video

Exit mobile version