ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി എംപിമാരെ വിളിച്ചതിന് പിന്നാലെ തന്റെ ഫോണിലെ സിം കാര്‍ഡ് നിശ്ചലമായെന്നും കോളുകള്‍ ലഭിക്കുന്നില്ലെന്നും പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപിയിലെ സുഹൃത്തുക്കളുമായി ആല്‍വ തിങ്കളാഴ്ച ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇതിന് ശേഷം കോളുകള്‍ ലഭിക്കുന്നില്ലെന്നും വരുന്ന കോളുകള്‍ മാറിപ്പോകുന്നതായി അറിയാന്‍ കഴിഞ്ഞതായും മാര്‍ഗരറ്റ് ആല്‍വ ട്വീറ്റ് ചെയ്തു. സിം കാര്‍ഡ് തടഞ്ഞുവെച്ചതായി ഫോണിലേക്ക് വന്ന സന്ദേശവും പങ്കുവെച്ചിട്ടുണ്ട്.
പുതിയ ഭാരതത്തില്‍ രാഷ്ട്രീയക്കാര്‍ തമ്മില്‍ നടത്തുന്ന എല്ലാ സംഭാഷണങ്ങളും ‘ബിഗ് ബ്രദര്‍’ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെന്ന് മാര്‍ഗരറ്റ് ആല്‍വ കുറിച്ചു. ഇത് ഭയന്ന് നേതാക്കളെല്ലാം പല നമ്പര്‍ ഉപയോഗിക്കുകയാണ്.
പലപ്പോഴായി നമ്പര്‍ മാറ്റേണ്ടിയും വരുന്നു. നേരിട്ട് കാണുമ്പോള്‍ തുറന്ന് സംസാരിക്കാന്‍ കൂടി ഭയപ്പെടുന്ന അവസ്ഥയാണ്. ഭയം ജനാധിപത്യത്തെ കൊല്ലും’-മാര്‍ഗരറ്റ് ആല്‍വ ട്വിറ്ററില്‍ കുറിച്ചു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കറാണ് ആല്‍വയുടെ എതിരാളി. വോട്ടെടുപ്പ് ഓഗസ്റ്റ് ആറിനു നടക്കും.
അതേസമയം മാർഗരറ്റ് ആൽവ നൽകിയ പരാതിയെതുടര്‍ന്ന് , പ്രശ്നം പരിഹരിച്ച ടെലികോം ഓപ്പറേറ്റർമാരായ മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (എംടിഎൻഎൽ), ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) എന്നിവയുടെ ചെയർമാൻമാരോട് മാർഗരറ്റ് നന്ദി അറിയിച്ചു.
തന്റെ ഫോൺ സേവനങ്ങൾ ഇപ്പോൾ പുനഃസ്ഥാപിച്ചു. എന്റെ പരാതിയില്‍ അധികാരികൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിൽ എനിക്ക് സന്തോഷമുണ്ടെന്നും മാർഗരറ്റ് ട്വിറ്ററില്‍ കുറിച്ചു. വരുന്ന ഓഗസ്റ്റ് ആറിനാണ് ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്.
English summary;The phone of the candidate who sought votes from the BJP MPs is silent