Site iconSite icon Janayugom Online

കഴക്കൂട്ടത്ത് നിന്ന് വീടുവിട്ടിറങ്ങിയ കുട്ടിയുമായി പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു

childchild

അമ്മ വഴക്കു പറഞ്ഞതിന്റെ പേരില്‍ കഴക്കൂട്ടത്ത് നിന്ന് വീടുവിട്ടിറങ്ങിയ 13 കാരിയുമായി പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു. വിശാഖപട്ടണം സിഡബ്ല്യുസി സംരക്ഷണയിലായിരുന്ന കുട്ടിയെ വെള്ളിയാഴ്ച വൈകിട്ടാണ് കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് കൈമാറിയത്. ഇന്ന് രാവിലെ വരെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലായിരുന്ന കുട്ടിയുമായി ഉച്ചയ്ക്ക് 12 മണിയോടെയാണ് പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചത്. നാളെ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തിച്ചതിനുശേഷം കുട്ടിയെ കോടതിയിൽ ഹാജരാക്കും. തുടര്‍ന്നായിരിക്കും കുട്ടിയുടെ സംരക്ഷണ കാര്യത്തിൽ തീരുമാനമെടുക്കുക. പഠനം തുടരണമെന്നാണ് കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. 

അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വീടു വിട്ടിറങ്ങിയ കുട്ടിയെ ബുധനാഴ്ചയാണ് വിശാഖപട്ടണത്തുവെച്ച് കേരള കലാസമിതി പ്രവർത്തകർ ട്രെയിനിൽ നിന്നാണ് കണ്ടെത്തിയത്. താംബരം എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് കണ്ടെത്തിയത്. തുടർന്ന് കേരള പൊലീസിനെയും ആർപിഎഫിനെയും വിവരമറിയിക്കുകയായിരുന്നു. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ഒരു മാസമായി കഴക്കൂട്ടത്തെ വാടക വീട്ടിൽ താമസിക്കുന്ന അസം സ്വദേശികളുടെ മകളാണ് 13 കാരി. അമ്മ വഴക്കു പറഞ്ഞതിന്റെ വിഷമത്തില്‍ ട്രെയിൻ കയറി സ്വദേശമായ അസാമിലേക്ക് പോകാനായിരുന്നു പെണ്‍കുട്ടിയുടെ നീക്കം. എന്നാല്‍ രക്ഷിതാക്കള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേരള, തമിഴ്നാട് പൊലീസും, ആര്‍പിഎഫും സംയുക്തമായി വ്യാപക തെരച്ചില്‍ നടത്തുകയും ബുധനാഴ്ച കണ്ടെത്തുകയുമായിരുന്നു. അസാമിലെത്തി മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് ആഗ്രഹമെന്നും വീട്ടിലെ ഉപദ്രവത്തെ തുടർന്നാണ് ആരോടും പറയാതെ ഇറങ്ങിയതെന്നും കുട്ടി പൊലീസിനോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, മകള്‍ തിരിച്ചു വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

Exit mobile version