Site icon Janayugom Online

കഞ്ചാവ് വേട്ടയ്ക്കിറങ്ങി വനത്തില്‍ കുടുങ്ങിയ പൊലീസ് സംഘത്തെ തിരികെയെത്തിച്ചു

police

കഞ്ചാവ് വേട്ടയ്ക്കിറങ്ങി വഴിതെറ്റി കാട്ടില്‍ കുടുങ്ങിയ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘത്തെ തിരികെയെത്തിച്ചു. വ്യാഴാഴ്ച രാവിലെയാണ് മലമ്പുഴ ഉള്‍വനത്തിലേക്ക് കഞ്ചാവ് കൃഷി നശിപ്പിക്കുന്നതിനായി ഇവര്‍ പുറപ്പെട്ടത്. ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ പോയ സംഘം വനംവകുപ്പ് ഉദ്യോഗസ്ഥരെയോ ആദിവാസികളെയോ വിവരം അറിയിക്കാതെയായിരുന്ന പുറപ്പെട്ടത്. പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി ഡി ശ്രീനിവാസന്‍, മലമ്പുഴ സിഐ സുനില്‍ കൃഷ്ണന്‍, വാളയാര്‍ എസ്ഐ, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍, നാല് തണ്ടര്‍ബോള്‍ട്ട് ജീവനക്കാര്‍ എന്നിവരടങ്ങിയ സംഘമാണ് കൊടുകാട്ടില്‍ ഇരുപത് മണിക്കൂറോളം കുടുങ്ങിയത്. വെള്ളിയാഴ്ച വൈകിട്ട് തിരിച്ചെത്തേണ്ട സംഘത്തെ കാണാതായതോടെ ജില്ലാ പൊലീസ് മേധാവി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരായ ഇബ്രാഹിം ബാദുഷ, കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പുറപ്പെട്ട് ഉച്ചയ്ക്ക് 12 മണിയോടെ കാട്ടില്‍ അകപ്പെട്ട പൊലീസ് സംഘത്തെ കണ്ടെത്തുകയായിരുന്നു.

രണ്ടുദിവസത്തേക്കുള്ള ഭക്ഷണം കരുതിയാണ് പൊലീസ് സംഘം കാടുകയറിയത്. ചപ്പാത്തി, ബിസ്ക്കറ്റ്, ഉണങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ എന്നിവ എല്ലാവരുടെയും കയ്യിലുണ്ടായിരുന്നതിനാല്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഡിവൈഎസ്പി ശ്രീനിവാസന്‍ പറഞ്ഞു. 15 കിലോമീറ്റര്‍ ദൂരം ഉള്‍ക്കാട്ടിലൂടെ നടന്ന് സ്ഥലത്തെത്തിയെങ്കിലും കഞ്ചാവ് ചെടികള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പൊലീസ് മാപ്പിംഗ് സംവിധാനം ഉപയോഗിച്ച് സ്ഥലങ്ങള്‍ മാര്‍ക്കു ചെയ്താണ് പുറപ്പെട്ടതെങ്കിലും തിരികെ ഇറങ്ങിയപ്പോള്‍ വഴി തെറ്റിയെന്നാണ് സംഘം പറയുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്ന തിരച്ചിലിന് പുറപ്പെട്ടതെന്നും അതുകൊണ്ടാണ് വനംവകുപ്പ് ജീവനക്കാരെ വിവരം അറിയിയ്ക്കാതിരുന്നതെന്നും ഡിവൈഎസ്പി വ്യക്തമാക്കി.

Eng­lish sum­ma­ry; The police team, which was trapped in the for­est after hunt­ing cannabis, was brought back

you may also like this video;

Exit mobile version