Site icon Janayugom Online

പെറു പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കി ജയിലിലടച്ചു

പെറു പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയെ സ്ഥാനഭ്രഷ്ടനാക്കി ജയിലിലടച്ചു. അധികാരമേറ്റ് 18 മാസങ്ങള്‍ക്ക് ശേഷം നാടകീയമായ രംഗങ്ങളിലൂടെയാണ് കാസ്റ്റിലോയെ സ്ഥാനഭ്രഷ്ടനാക്കിയത്. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പെറു കോണ്‍ഗ്രസ് പിരിച്ചുവിട്ടുകൊണ്ട് പാര്‍ലമെന്റിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നുവെന്നാരോപിച്ചാണ് കാസ്റ്റിലോയെ പുറത്താക്കിയത്. 

അസാധാരണമായൊരു സാഹചര്യത്തില്‍ അടിയന്തര സര്‍ക്കാരുണ്ടാക്കാനാണ് താന്‍ ശ്രമിച്ചതെന്ന് കാസ്റ്റിലോ പറഞ്ഞു. 101 പേരാണ് കാസ്റ്റിലോയെ പുറത്താക്കാനുള്ള തീരുമാനത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. ആറു പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തതത്. ബുധനാഴ്ച ടെലിവിഷന്‍ സംപ്രേഷണത്തിലൂടെയാണ് കാസ്റ്റിലോ കോണ്‍ഗ്രസ് പിരിച്ചുവിടാനുള്ള തീരുമാനം അറിയിച്ചത്. ഇതേത്തുടര്‍ന്ന് നിരവധി മന്ത്രിമാര്‍ പ്രതിഷേധിച്ച് രാജിവച്ചിരുന്നു. 2021 ജൂലെെയില്‍ അധികാരത്തിലേറിയ കാസ്റ്റിലോയ്ക്ക് നേരെ മൂന്നാമത്തെ ഇംപീച്ച്മെന്റ് നടപടി ആരംഭിക്കാനിരിക്കെയാണ് കാസ്റ്റിലോ കോണ്‍ഗ്രസ് പിരിച്ചുവിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. 

കാസ്റ്റിലോയെ പുറത്താക്കി മണിക്കൂറുകള്‍ക്കുള്ളില്‍ പെറുവില്‍ പുതിയ വനിതാ പ്രസിഡന്റ് അധികാരമേറ്റു. പെറുവിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത പ്രസിഡന്റാവുന്നത്. ഡിന ബൊലുവാര്‍ട്ടെയാണ് പുതിയ പ്രസിഡന്റ്. 2026 വരെ താന്‍ ഭരിക്കുമെന്നും കാസ്റ്റിലോയുടെ ഭരണകാലം കഴിഞ്ഞെന്നും ഡിന ബൊലുവാര്‍ട്ടെ പറഞ്ഞു. 

Eng­lish Sum­ma­ry: The pres­i­dent of Peru was deposed and imprisoned

You may also like this video

Exit mobile version