Site icon Janayugom Online

പ്രധാനമന്ത്രിയുടെ ആസ്തി 2.23 കോടിയായി

modi

പ്രധാനമന്ത്രിയുടെ സ്വത്തുക്കള്‍ 2.23 കോടി രൂപയായി ഉയര്‍ന്നു. പ്രധാനമായും പ്രധാനമന്ത്രിക്ക് ബാങ്ക് നിക്ഷേമാണുള്ളത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഉണ്ടായിരുന്ന വസ്തുവിലെ ഓഹരി ദാനം ചെയ്തതായും ഏറ്റവും ഒടുവില്‍ സമര്‍പ്പിച്ച സ്വത്തുക്കളുടെ കണക്ക് വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ പേരില്‍ വാഹനമോ ബോണ്ട്, ഷെയര്‍, മ്യൂചല്‍ഫണ്ട് തുടങ്ങിയ നിക്ഷേപമോ ഇല്ല. 1.73 ലക്ഷം രൂപയുടെ നാല് സ്വര്‍ണമോതിരങ്ങളുണ്ടെന്ന് മാര്‍ച്ച് 31 ന് നല്‍കിയ കണക്കില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റില്‍ ചേര്‍ത്തിരിക്കുന്ന കണക്ക് പ്രകാരം കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള മൊത്തം ആസ്തി 2,23,82,504 രൂപയാണ്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002 ഒക്ടോബറില്‍ മറ്റുള്ളവരോടൊപ്പം ചേര്‍ന്ന് വാങ്ങിയ സ്ഥലമാണ് ഇപ്പോള്‍ ഒഴിവാക്കിയത്. സ്വത്തില്‍ ഉണ്ടായിരുന്ന 25 ശതമാനം ഓഹരിയാണ് പ്രധാനമന്ത്രി ദാനം ചെയ്തത്.
കഴിഞ്ഞ മാര്‍ച്ച് 31 ന് 35,250 രൂപയാണ് പണമായി പ്രധാനമന്ത്രിയുടെ കൈവശമുണ്ടായിരുന്നത്. പോസ്റ്റ് ഓഫീസിലെ നാഷണല്‍ സര്‍വീസ് സര്‍ട്ടിഫിക്കറ്റില്‍ 9,05,105, ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ 1,89,305 രൂപ വീതം നിക്ഷേപമുണ്ട്. ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ വിശദാംശങ്ങളെക്കുറിച്ചുള്ള കോളത്തിൽ, “അറിയില്ല” എന്നാണ് എഴുതിയിരിക്കുന്നത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് 8.45 കോടിയുടെ മൊത്തം ആസ്തിയുണ്ട്. 30 ക്യാബിനറ്റ് മന്ത്രിമാരിൽ എട്ട് മന്ത്രിമാരുടെ ആസ്തി വിവരങ്ങള്‍ ലഭ്യമാണ്. 45 സഹമന്ത്രിമാരിൽ രണ്ട് പേരുടെ സ്വത്ത് വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: The Prime Min­is­ter’s assets are 2.23 crores

You may like this video also

Exit mobile version