Site iconSite icon Janayugom Online

പോരാട്ടത്തിലെ ചെങ്കതിർ; അമേരിക്കയിലെ രക്ത നക്ഷത്രമായി ചാർലിൻ അലക്സാണ്ടർ മിച്ചൽ

കാലം 1968. അമേരിക്കയിൽ വംശീയതയും രാഷ്ട്രീയ അടിച്ചമർത്തലും കൊടികുത്തി വാഴുന്നു. ഇതിനെതിരായി നടന്ന പോരാട്ടത്തില്‍ ജനസുകളിലേറി രക്ത നക്ഷത്രമായി കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകയായ ചാർലിൻ അലക്സാണ്ടർ മിച്ചൽ. ഇവരുടെ നേതൃത്വത്തിൽ നടന്ന ഒട്ടേറെ അവകാശ സമര പോരാട്ടങ്ങൾ കാലം അടയാളപ്പെടുത്തിയത് ചരിത്രം. അമേരിക്കൻ അന്താരാഷ്ട്ര സോഷ്യലിസ്റ്റ്, ഫെമിനിസ്റ്റ്, തൊഴിലാളി, പൗരാവകാശ പ്രവർത്തകയെന്ന നിലകളില്‍ ലോകം കണ്ടറിഞ്ഞ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മത്സരിച്ച ആദ്യത്തെ കറുത്ത വർഗക്കാരി. 1968ലാണ് ചാർലിൻ മൂന്നാം കക്ഷി സ്ഥാനാർത്ഥിയായി കമ്മ്യൂണിസ്റ്റ് പാർട്ടി യുഎസ്എയെ (സിപിയുഎസ്എ) പ്രതിനിധീകരിച്ച് മത്സര രംഗത്ത് ഇറങ്ങിയത്.

16-ാം വയസ്സിൽ യുഎസ്എയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ അംഗമായി. 1950കളുടെ അവസാനം മുതൽ 1980കൾ വരെ പാർട്ടിയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളായി മാറി. യുണൈറ്റഡ് സ്റ്റേറ്റ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയുമാണ് ചാർലിൻ . 1990-കളിൽ ഡെമോക്രസി ആൻഡ് സോഷ്യലിസത്തിനായുള്ള കറസ്‌പോണ്ടൻസ് കമ്മിറ്റികളിലും അംഗമായിരുന്നു. മൈക്കൽ മൈക്ക് സാഗറെൽ ആയിരുന്നു എതിർ സ്ഥാനാർഥി. പാര്‍ട്ടിയുടെ നാഷണൽ യൂത്ത് ഡയറക്ടറായിരുന്നു. 23 വയസു മാത്രമുള്ളപ്പോൾ ആണ് മത്സര രംഗത്ത് ഇറങ്ങിയത്.

 

 

എന്നാല്‍ തെരഞ്ഞെടുപ്പിനൊടുവില്‍ രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് അവര്‍ക്ക് വിജയം നേടാന്‍ കഴിഞ്ഞത്. മിച്ചലിന്റെ സഹോദരനും ഭാര്യാസഹോദരിയുമായ ഫ്രാങ്ക്ലിൻ, കേട്രാ അലക്സാണ്ടർ എന്നിവരും പാർട്ടിയിൽ സജീവ പ്രവര്‍ത്തകരായിരുന്നു. 1988ൽ മിച്ചൽ ന്യൂയോർക്കിൽ നിന്ന് യുഎസ് സെനറ്ററിന് വേണ്ടി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഡാനിയൽ പാട്രിക് മൊയ്‌നിഹാനെതിരെ മത്സരിച്ചു. വലിയ ഭൂരിപക്ഷത്തിലാണ് ഇവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 1986‑ൽ പ്രമുഖ സിപിയുഎസ്എ അംഗമായ ഹെൻറി വിൻസ്റ്റൻ്റെ മരണശേഷം, ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന മിച്ചലും ഒപ്പമുണ്ടായിരുന്ന മറ്റ് പുരോഗമന ചിന്താഗതിക്കാരായ ആളുകളും ഏറെ മാറ്റങ്ങൾ ആഗ്രഹിച്ചു. സോവിയറ്റ് യൂണിയനിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെയും പ്രശ്‌നങ്ങളും അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിയുന്നതിൽ അക്കാലത്തെ യുഎസ്എ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായ ഗസ് ഹാൾ പരാജയപ്പെട്ടുവെന്ന് അവർ വിശ്വസിച്ചു.

 

ആഫ്രിക്കൻ അമേരിക്കക്കാർ ഗസ് ഹാളിന്റെ നേതൃത്വത്തിൽ ഏറെ അതൃപ്തരായിരുന്നു. 1991 ഡിസംബറിലെ ഒരു കൺവെൻഷനിൽ പാര്‍ട്ടി നേതൃത്വത്തില്‍ അണികള്‍ ഒത്ത് ചേര്‍ന്ന് പരിഷ്കരണ പ്രസ്ഥാനം ആസൂത്രണം ചെയ്തു. പരിഷ്കരണം ആവശ്യപ്പെട്ട് ഒപ്പ് ഇട്ട് നല്‍കിയവരില്‍ മിച്ചലും, ആഞ്ചല ഡേവിസ്, കേട്ര അലക്സാണ്ടർ, മറ്റ് ആഫ്രിക്കൻ-അമേരിക്കൻ നേതാക്കളും ഉള്‍പ്പെട്ടു. തുടര്‍ന്ന് സിപിയുഎസ്എയുടെ ദേശീയ കമ്മിറ്റിയിൽ നിന്ന് ഗസ് ഹാള്‍ ഇവരെ നീക്കം ചെയ്തു. പാർട്ടി വിട്ട മറ്റുള്ളവരിൽ ഹെർബർട്ട് ആപ്തേക്കർ, ഗിൽ ഗ്രീൻ, മൈക്കൽ മിയേഴ്സൺ എന്നിവരും ഉൾപ്പെടുന്നു. അതേവര്‍ഷം തന്നെ അവർ കമ്മറ്റി ഓഫ് കറസ്‌പോണ്ടൻസ് ഫോർ ഡെമോക്രസി ആൻഡ് സോഷ്യലിസത്തിന്റെ നേതാവായി. പാർട്ടിയുടെ ഒരു സ്വതന്ത്ര നേതൃത്വമാണിത്. പിന്നീട് 2006 മുതൽ മിച്ചൽ കമ്മറ്റി ഓഫ് കറസ്‌പോണ്ടൻസ് ഫോർ ഡെമോക്രസി ആൻഡ് സോഷ്യലിസത്തിൽ സജീവ പ്രവര്‍ത്തകയായി മാറിയിരുന്നു. ഏഞ്ചല ഡേവിസിന്റെ പ്രതിരോധത്തെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളിൽ മുന്നിര നേതാവായി. പില്‍ക്കാലത്ത് ജോവാൻ ലിറ്റിൽ, വിൽമിംഗ്ടൺ ടെൻ എന്നിവരുടെ പ്രതിരോധത്തിനായി പ്രചാരണം നടത്തി, വർണ്ണവിവേചന വിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1994ല്‍ വർണ്ണവിവേചനത്തിനെതിരെ പോരാടി  നെൽസൺ മണ്ടേല പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക അന്താരാഷ്ട്ര നിരീക്ഷകയായും മിച്ചല്‍ പ്രവര്‍ത്തിച്ചു.  2022 ഡിസംബര്‍ 14നാണ് മിച്ചല്‍ ലോകത്തോട് വിടപറഞ്ഞത്.

Exit mobile version