സ്വയംഭരണ കോളജുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമായി നല്കുന്നതിന് അനുമതി നല്കുന്നതുള്‍പ്പെടെ വിദ്യാഭ്യാസ കച്ചവടം പ്രോത്സാഹിപ്പിക്കുന്ന നിര്‍ദേശങ്ങളുമായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി). നിലവിൽ മിക്ക കോളേജുകളും ഒരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. സർവകലാശാലയാണ് കോളജുകള്‍ക്ക് ബിരുദം നൽകാനുള്ള അധികാരം നൽകുന്നത്. എന്നാൽ ആ വ്യവസ്ഥയിൽ മാറ്റം വരുത്തി സ്വയംഭരണകോളജുകള്‍ക്ക് സ്വന്തമായി ബിരുദം നല്കാവുന്നതാണ്. ഇനിമുതല്‍ മെഡിക്കല്‍, എന്‍ജിനീയറിങ്, മാനേജ്മെന്റ് വിഷയങ്ങള്‍ക്കായി പ്രത്യേക കോളജുകള്‍ വേണ്ടെന്നും നിര്‍ദേശത്തിലുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് ഈ നിര്‍ദേശമെന്നാണ് വിശദീകരണം. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാവുന്ന നിര്‍ദേശമാണിത്. ‘ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മൾട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങളാക്കി മാറ്റുന്നു’ എന്ന പേരിലുള്ള കരട് മാർഗനിർദേശം ശനിയാഴ്ചയാണ് പുറത്തിറക്കിയത്. ഈ മാസം 20 വരെയാണ് പൊതുജനങ്ങൾക്ക് നിർദേശങ്ങൾ അറിയിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം ഇതിനോടകം തന്നെ ചില ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വിഷയ വൈവിധ്യ രീതിയിലേക്ക് മാറിക്കഴിഞ്ഞു. ഐഐടികളിൽ എൻജിനീയറിങ്ങിനു പുറമെ മാനേജ്മെന്റ്, ഹ്യുമാനിറ്റീസ് ഡിപ്പാർട്ട്മെന്റുകളുണ്ട്. ശിവ് നാടാർ, ഒ പി ജിൻഡാൾ തുടങ്ങി നിരവധി സ്വകാര്യ സർവകലാശാലകളും വിഷയ വൈവിധ്യത്തിലേക്ക് മാറിയിട്ടുണ്ട്. ലോകത്താകമാനം വിഷയ വൈവിധ്യ സർവകലാശാലകൾ വർധിച്ചുവരികയാണ്. ഇത് ഗവേഷണങ്ങൾക്കും വികസനത്തിനും കണ്ടുപിടിത്തങ്ങൾക്കും കൂടുതൽ ഊർജം നൽകുമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
english summary;The right of self-governing colleges to issue their own certificates
you may also like this video;