Site icon Janayugom Online

രൂപ തകര്‍ന്നടിഞ്ഞു: ഓഹരി വിപണിയും നിലംപൊത്തി

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 22 പൈസ ഇടിഞ്ഞ് 79.48 എന്ന പുതിയ റെക്കോഡിലെത്തി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നതാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായതെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെട്ടു.
രാവിലെ 79.30 ലേക്കെത്തിയ ശേഷം 79.26 രൂപയ്ക്ക് വരെ വിനിമയം നടന്നു. എന്നാൽ വൈകുന്നേരം 22 പൈസ കുറഞ്ഞ് 79.48 എന്ന നിലയിലെത്തി. കഴിഞ്ഞയാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം 79.38 ആയിരുന്നു.
വിദേശ നിക്ഷേപകർ ഇന്ത്യൻ ഇക്വിറ്റി വിപണികൾ ഉപേക്ഷിക്കുന്നത് തുടരുകയാണ്. ഈ മാസം ഇതുവരെ 4,000 കോടിയിലധികം രൂപ പിൻവലിച്ചു.
ഓഹരി വിപണിയിൽ ഇന്നലെ സൂചികകൾ നിലംപൊത്തിയിരുന്നു. ഐടി, ടെലികോം ഓഹരികളിലെ കനത്ത വില്പന സമ്മർദ്ദത്തെ തുടർന്നാണ് സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞത്. ടാറ്റ കൺസൾട്ടൻസി സർവീസസ് അഞ്ച് ശതമാനത്തോളം ഇടിഞ്ഞു.
ഉയർന്ന ഇറക്കുമതി കാരണം രാജ്യത്തിന്റെ വ്യാപാര കമ്മിയും വർധിച്ചിട്ടുണ്ട്. 2022–23 ഏപ്രിൽ‑ജൂൺ കാലയളവിൽ ചരക്ക് ഇറക്കുമതി 187.02 ബില്യൺ ഡോളറായിരുന്നു, 2021–22 ഏപ്രിൽ‑ജൂൺ മാസങ്ങളിലെ 126.96 ബില്യൺ ഡോളറിനേക്കാൾ 47.31 ശതമാനം വർധനയാണിത്. ഈ വർഷം ജൂണിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 16.8 ശതമാനം വർധിച്ച് 37.9 ബില്യൺ ഡോളറിലെത്തി. അതേസമയം ഇറക്കുമതി 51.02 ശതമാനം ഉയർന്ന് 63.58 ഡോളറിലെത്തിയിട്ടുണ്ട്. 

Eng­lish Sum­ma­ry: The rupee col­lapsed and the stock mar­ket collapsed

You may like this video also

Exit mobile version