Site iconSite icon Janayugom Online

ഏഴ് പതിറ്റാണ്ടായി അക്ഷര വെളിച്ചം പകർന്ന ഗ്രാമീണ വായനശാല കാടുകയറി നശിക്കുന്നു

ഏഴു പതിറ്റാണ്ടായി ഒരു ജനതയെ വായനയുടെ ലോകത്തേക്ക് എത്തിച്ച ഗ്രാമീണ വായനശാല കാടുകയറി നശിക്കുന്നു. താമല്ലാക്കൽ ജംഗ്ഷന് സമീപം ദേശീയപാതയ്ക്ക് സമീപമുള്ള പബ്ലിക് ലൈബ്രറി അടഞ്ഞു കിടന്നിട്ട് വർഷങ്ങളാകുന്നു. ആയിരക്കണക്കിന് പുസ്തകങ്ങളും പത്രമാസികകളും ആയി നല്ല രീതിയിൽ പ്രവർത്തനം നടന്നുകൊണ്ടിരുന്ന ലൈബ്രറിയാണ് അധികൃതരുടെ അനാസ്ഥമൂലം അടഞ്ഞുകിടക്കുന്നത്.

ഏകദേശം 70 വർഷത്തോളം പഴക്കമുള്ള ലൈബ്രറിയാണിത്. മൂന്നുവർഷം മുൻപുവരെ ലൈബ്രറിയുടെ പ്രവർത്തനം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് വന്ന ഭരണസമിതികൾ വേണ്ടരീതിയിൽ പ്രവർത്തിക്കാതെ ആയതോടെ ലൈബ്രറി അടച്ചുപൂട്ടി പോകേണ്ടിവന്നു. സ്വന്തമായി വസ്തുവും അതിൽ ഇരുനില കെട്ടിടവും ഉണ്ട്. എൻ കെ പ്രേമചന്ദ്രൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ചതാണ് കെട്ടിടം. 2002 ജനുവരി ഒന്നിന് അന്നത്തെ പ്രസിഡണ്ട് ആയിരുന്ന എം അപ്പുകുട്ടൻ തറക്കല്ലിടുകയും 2002 ഫെബ്രുവരി 21ന് എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യുകയും ചെയ്തതാണ് ഇരുനില കെട്ടിടം.

ഇപ്പോൾ കെട്ടിടത്തിനു ചുറ്റും കാടുകയറി ഇഴ ജന്തുക്കളെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ്. പഠനാവശ്യത്തിനായി നൂറുകണക്കിന് വിദ്യാർഥികൾ അടക്കം നിരവധിപേർ നിത്യേന പുസ്തകങ്ങൾ എടുക്കുവാനും വായിക്കുവാനും വേണ്ടി ലൈബ്രറിയിൽ എത്തുമായിരുന്നു. കമ്പ്യൂട്ടറും ഫർണിച്ചറും അടക്കം ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങളെല്ലാം നശിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ ലൈബ്രറിക്ക് ഭരണസമിതി ഉണ്ടെങ്കിലും പ്രവർത്തനങ്ങൾ ഒന്നും തന്നെ നടക്കുന്നില്ല. തുറന്നു പ്രവർത്തിപ്പിക്കാൻ ജില്ലാ ലൈബ്രറി കൗൺസിലോ, താലൂക്ക് ലൈബ്രറി കൗൺസിലും തയ്യാറാകുന്നുമില്ല. സർക്കാരിൽ നിന്നും വിവിധ ഗ്രാൻഡ്കളും മറ്റും ലഭിച്ചു കൊണ്ടിരുന്നതാണ്. എന്നാൽ കൃത്യമായ പൊതുയോഗം വിളിച്ചു ചേർക്കുവാൻ പോലും നിലവിലുള്ള ഭരണസമിതി തയാറായിട്ടുമില്ല. ലൈബ്രറി അടിയന്തരമായി തുറന്നു പ്രവർത്തിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാണ്.

Exit mobile version