Site icon Janayugom Online

വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധത്തെ വര്‍ഗീയമാക്കി വളച്ചൊടിച്ച് സംഘ്പരിവാര്‍

വനിതാ കോളജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തെ വര്‍ഗീയമാക്കി ചിത്രീകരിച്ച് ബിജെപി ദേശീയ വക്താവ് അനില്‍ കെ ആന്റണിയും സംഘ്പരിവാറും. കുമ്പള ഖന്‍സ വനിതാ കോളജിന് മുന്നില്‍ ബസ് നിര്‍ത്താത്തതില്‍ പ്രതിഷേധിച്ച, പര്‍ദയിട്ട വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങളാണ് ഭീകരവാദികളായി ചിത്രീകരിച്ച് സംഘ്പരിവാറും അനില്‍ കെ ആന്റണിയും സമൂഹമാധ്യമമായ എക്സില്‍ പങ്കുവച്ചത്. ആനന്ദി നായര്‍ എന്ന യൂസറാണ് ഒക്ടോബര്‍ 27ന് വീഡിയോ വ്യാജ അടിക്കുറിപ്പോടെ ട്വീറ്റ് ചെയ്തത്. ബസിനുള്ളില്‍ പര്‍ദയും ശിരോവസ്ത്രവും ധരിച്ച വിദ്യാര്‍ത്ഥിനികളും മറ്റൊരു സ്ത്രീയും തമ്മില്‍ വാക്കുതര്‍ക്കം നടക്കുന്നതായാണ് വീഡിയോ. ‘ബുര്‍ഖ ധരിക്കാതെ ആരെയും ബസില്‍ കയറാന്‍ അനുവദിക്കില്ല എന്ന് മുസ്ലിം വനിതകള്‍ പറയുകയാണ്.

ഹിന്ദുക്കള്‍ക്ക് പൊതുഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്യണമെങ്കില്‍ ശിരോവസ്ത്രം ധരിച്ചാല്‍ മാത്രമേ സാധിക്കൂ. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ഇപ്പോള്‍ അള്ളാഹ് ഓണ്‍ കണ്‍ട്രിയാണ്’ എന്നുള്ള കുറിപ്പോടെയാണ് 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആനന്ദി നായര്‍ ട്വീറ്റ് ചെയ്തത്. ഒമ്പതു ലക്ഷത്തോളം പേരാണ് ഈ വീഡിയോ ഒറ്റ ദിവസം കൊണ്ട് കണ്ടത്. വടക്കന്‍ കേരളത്തില്‍ ബുര്‍ഖ ധരിക്കാതെ ബസില്‍ യാത്ര ചെയ്യാനാവില്ലെന്ന കുറിപ്പോടെ ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണിയും ഈ വീഡിയോ പങ്കുവച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നപ്പോള്‍ അനില്‍ പോസ്റ്റ് പിന്‍വലിച്ചു. ഒരാഴ്ച മുമ്പാണ് കുമ്പള‑മുള്ളേരിയ കെഎസ്‌ടിപി റോഡിലെ ഭാസ്‌കര നഗറില്‍ വനിതാ കോളജിലെ വിദ്യാര്‍ത്ഥിനികള്‍ ബസ് തടഞ്ഞ് പ്രതിഷേധിച്ചത്.

സ്റ്റോപ്പില്‍ ബസുകള്‍ നിര്‍ത്താതെ പോകുന്നത് പതിവായതോടെ കോളജിന് മുന്‍വശം ആര്‍ടിഒ സ്റ്റോപ്പ് അനുവദിച്ചിരുന്നു. റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി വെയിറ്റിങ് ഷെഡും സ്ഥാപിച്ചു. എന്നിട്ടും ബസുകള്‍ നിര്‍ത്താത്തതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ റോഡിന് കുറുകെ നിന്ന് തടഞ്ഞിട്ടത്. വിദ്യാര്‍ത്ഥിനികളും ബസ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പൊലീസ് എത്തി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ പിന്മാറിയത്.

ബസ് തടഞ്ഞതിനെ തുടര്‍ന്നുള്ള തര്‍ക്കം മാത്രമാണ് സ്ത്രീയും വിദ്യാര്‍ത്ഥിനികളും തമ്മില്‍ നടന്നതെന്നും ഇതില്‍ വര്‍ഗീയത ഇല്ലെന്നും ദൃശ്യങ്ങളില്‍ നിന്നുതന്നെ വ്യക്തമാണ്. കോളജിന് മുന്നിലെ ബസ് സ്റ്റോപ്പുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മാത്രമാണ് സ്ഥലത്തുണ്ടായതെന്നും പ്രശ്നങ്ങള്‍ പരിഹരിച്ചതാണെന്നും കുമ്പള എസ്എച്ച് ­ഒ­ ഇ അനൂപ്കുമാര്‍ പറഞ്ഞു.

Eng­lish Sum­ma­ry: The Sangh Pari­var dis­tort­ed the protest of female stu­dents into a com­mu­nal violence
You may also like this video

Exit mobile version