Site iconSite icon Janayugom Online

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയത്തില്‍ പ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനയും

കാര്‍ഷിക ഉല്പന്നങ്ങളുടെ ജിഎസ്ടിക്കെതിരേ സംഘപരിവാര്‍ സംഘടനകളില്‍പ്പെട്ട ഭാരതീയകിസാന്‍ സംഘ് പ്രതിഷേധത്തില്‍. പിഎംകിസാന്‍ പദ്ധതി പ്രകാരം സാമ്പത്തിക സഹായംവര്‍ദ്ധിപ്പിക്കണമെന്നും,കാര്‍ഷിക ഉപകരണങ്ങളുടേയും,രാസവളങ്ങളുടേയും ജിഎസ്ടിനീക്കം ചെയ്യണമെന്നും ബികെഎസ് ആവശ്യപ്പെട്ടു.പ്രതിഷേധത്തിന്‍റെ ഭാഗമായി ഡിസംബര്‍19ന് ഡല്‍ഹിയില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രതിഷേധറാലി നടത്തുവാനും സംഘടന തീരുമാനിച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീഎക്സിക്യൂട്ടീവ് യോഗത്തില്‍ കര്‍ഷകരുടെ സാമ്പത്തിക സ്ഥിരതയാണ് പരമപ്രധാനമെന്നും ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കെ സായിറെഡ്ഢി അഭിപ്രായപ്പെട്ടു. ഡിസംബര്‍19ന് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കിസാന്‍ ഗര്‍ജനറാലി എന്ന പേരില്‍ കര്‍ഷകരെ പങ്കെടുപ്പിച്ച് വലിയ പ്രതിഷേധറാലി നടത്തുവാനും,കാര്‍ഷിക ഉല്പന്നങ്ങളുടെ ജിഎസ്ടി പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും കിസാന്‍ സമ്മാനിനായി സമ്മര്‍ദ്ദം ചെലുത്താനും, പണപ്പെരുപ്പം കണക്കിലെടുത്ത് സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ റെഡ്ഢി അറിയിച്ചു.

റാലിയുടെ ഉദ്ദേശലക്ഷ്യങ്ങളെപറ്റി ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ഒക്ടോബര്‍,നവംബര്‍ മാസങ്ങളില്‍ നിരവധി പരിപാടികള്‍സംഘടിപ്പിക്കാനും തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ഡിസംബർ 19ന് നടക്കുന്ന റാലിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ പങ്കെടുക്കുമെന്നും അവരുടെ ഇന്നത്തെ അവസ്ഥ സർക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നും ബികെഎസ് ജനറൽ സെക്രട്ടറി മോഹിനി മോഹൻ മിശ്ര പറഞ്ഞു.കാർഷിക മേഖലയിലെ ഉൽപന്നങ്ങളുടെ വിലക്കയറ്റം മൂലം രാജ്യത്ത് കർഷകരുടെ സ്ഥിതി കൂടുതൽ ദുരിതപൂര്‍ണ്ണമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ ജിഎസ്ടി നല്‍കുന്നുണ്ട്. മുതല്‍ മുടക്കിന്‍റെ ഗുണം അവര്‍ക്കുകിട്ടുന്നുമില്ല, അതിനാല്‍ സര്‍ക്കാര്‍ ജിഎസ്ടിയിലെ വിഹിതം പൂജ്യമായി കുറയ്ക്കണം.അല്ലെങ്കില്‍ കര്‍ഷകര്‍ക്ക് ലാഭം ഉറപ്പാക്കണം. അവരുടെ ഉല്പന്നങ്ങള്‍ക്ക് ലാഭകരമായ വില നല്‍കണം. കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ലാഭകരമായ വില കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് മിശ്ര പറഞ്ഞു. മിനിമം താങ്ങുവിലയെ (എംഎസ്പി) വികലമായ ആശയമെന്നെന്നാണ് മിശ്ര വിശേഷിപ്പിച്ചത്. ഉൽപ്പാദനച്ചെലവ് പരിഗണിച്ച് വിളകളുടെ ലാഭകരമായ വിലയെ അടിസ്ഥാനമാക്കി പുതിയ വിലനിർണ്ണയ സംവിധാനം ഉണ്ടാകണം. നിലവിലുള്ള എംഎസ്പി സമ്പ്രദായം പിഴവുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

കർഷകരുടെ എംഎസ്പിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാൻ കേന്ദ്രം അടുത്തിടെ ഒരു സമിതിയെ നിയോഗിച്ചു.ഒരു കർഷകന് പ്രതിവർഷം 6,000 രൂപ നൽകുന്ന പിഎം-കിസാൻ സമ്മാൻ നിധി പണപ്പെരുപ്പവുമായി ബന്ധിപ്പിച്ച് പതിവായി വർദ്ധിപ്പിക്കണം” എന്നും അദ്ദേഹം ആവശ്യപ്പെട്ടു. വളവും യൂറിയയും കാർഷികേതര ആവശ്യങ്ങൾക്ക് വഴിതിരിച്ചുവിടുന്നുവെന്ന് അവകാശപ്പെട്ട മിശ്ര, വളം സബ്‌സിഡി നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും പറഞ്ഞു. സർക്കാരിന്റെ അവഗണനയും കൃഷിയിൽ ലാഭം കുറഞ്ഞതും കാരണം കർഷകർ കൃഷി ഉപേക്ഷിച്ച് മറ്റ് വഴികൾ തേടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അതിനാൽ കർഷകർ കൃഷി ഉപേക്ഷിക്കാതിരിക്കാൻ ഇത്തരം നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. കർഷകരെ കുറിച്ചും അവരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിനെ കുറിച്ചും സർക്കാർ ചിന്തിക്കണം, അതിനാൽ കർഷകരുടെ ക്ഷേമം ഉറപ്പാക്കാൻ ഈ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര‍ത്തു.

Eng­lish Sum­ma­ry: The Sangh Pari­var orga­ni­za­tion also protest­ed against the cen­tral gov­ern­men­t’s agri­cul­tur­al policy

You may also like this video:

Exit mobile version