Site icon Janayugom Online

റേഷന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കരാറുകാര്‍ പ്രഖ്യാപിച്ച പണിമുടക്ക് നിരുപാധികം പിന്‍വലിച്ചു

നാമമാത്രമായ ഒരു വിഭാഗം റേഷന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കരാറുകാര്‍ പ്രഖ്യാപിച്ച പണിമുടക്ക് നിരുപാധികം പിന്‍വലിച്ചു. ശനിയാഴ്ച മുതല്‍ ആരംഭിച്ച പണിമുടക്കാണ് കരാറുകാര്‍ സ്വമേധയാ പിന്‍വലിച്ചത്. കരാറുകാരുടെ പണിമുടക്ക് റേഷന്‍ വിതരണത്തെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. ഇന്നലെ 3.61 ലക്ഷം ആളുകള്‍ റേഷന്‍ കൈപ്പറ്റി. കരാറുകാര്‍ സമരം നടത്തിയ മറ്റ് ദിവസങ്ങളിലും സുഗമമായി റേഷന്‍ വിതരണം നടന്നു.

2023 നവംബറിലെ കുടിശികയും ഡിസംബര്‍ മാസത്തെ കമ്മിഷന്‍ പൂര്‍ണമായും നല്‍കുന്നതിന് പണം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നേരത്തെ അറിയിച്ചിരുന്നു. തുടര്‍ച്ചയായി ബാങ്ക് അവധിയാകുന്നതിനാലാണ് തുക ലഭ്യമാകുന്നതിന് കാലതാമസം നേരിടുന്നതെന്നും പണിമുടക്കില്‍ നിന്ന് പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടെങ്കിലും കരാറുകാര്‍ സമരം തുടരുകയായിരുന്നു.

ഇവരുമായി ചര്‍ച്ചയ്ക്കില്ലെന്ന് മന്ത്രി വ്യക്തമാക്കുകയും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ സമയത്ത് തന്നെ തുക കരാറുകാരുടെ അക്കൗണ്ടില്‍ എത്തുകയും ചെയ്തു. റേഷന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കോൺട്രാക്ടർമാരുടെ ഇത്തരം അനാവശ്യമായ സമര രീതികളെ കർശനമായി നേരിടുമെന്നും ഇത്തരക്കാര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: The strike announced by the Ration Trans­porta­tion Con­trac­tors has been called off
You may also like this video

Exit mobile version