Site icon Janayugom Online

ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഒരു ലക്ഷം പിഴ ചുമത്തി സുപ്രീം കോടതി

ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഒരു ലക്ഷം പിഴ ചുമത്തി സുപ്രീം കോടതി. ഭൂമി ഏറ്റെടുക്കല്‍ കേസില്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ നാല്‌ വര്‍ഷത്തോളം കാലതാമസം വരുത്തിയതിനാണ് പിഴ. ഇത്തരത്തിലുള്ള വ്യവഹാരങ്ങള്‍ യാദൃശ്ചികമായി കാണാനാവില്ലെന്ന് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. തെറ്റായ വിവരങ്ങളാണ് അപ്പീലില്‍ നല്‍കിയിരിക്കുന്നതെന്നും കോടതി കണ്ടെത്തി.

ജൗൻപൂർ സ്വദേശിനിയായ യുവതിക്ക് സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകിയത് വർധിപ്പിച്ചുകൊണ്ട് 2019 മേയിലാണ് അലഹബാദ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ 1,173 കഴിഞ്ഞ് ഈ വര്‍ഷം ക്ടോബർ 31ന് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഒരു കേസ് സുപ്രീം കോടതി എങ്ങനെയെങ്കിലും തള്ളിക്കളയുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ഇത്തരം അപ്പീല്‍ ഫയല്‍ ചെയ്യുന്നത് എന്നതിൽ സംശയമില്ലെന്ന് ബെഞ്ച് പറഞ്ഞു. അത്തരം ഒരു സമ്പ്രദായത്തെ അംഗീകരിക്കാനില്ലെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

കോവിഡ് മഹാമാരി മൂലമാണ് കാലതാമസം ഉണ്ടായതെന്നാണ് സംസ്ഥാനത്തിന്റെ വാദം. എന്നാൽ, സംഭവം നടന്ന് ഏഴ് മാസങ്ങള്‍ക്കു ശേഷമാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളുകയും ചെയ്തു. 

Eng­lish Sum­ma­ry: The Supreme Court imposed a fine of Rs 1 lakh on the Uttar Pradesh government

You may also like this video

Exit mobile version