Site iconSite icon Janayugom Online

ഷാഹി ജുമാ മസ്ജിദിൽ സർവേ നടപടികൾ തുടരും

ഉത്തർപ്രദേശിലെ സംഭാൽ ഷാഹി ജുമാ മസ്ജിദിൽ സർവേ നടപടികൾ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. സർവേയ്ക്ക് അനുമതി നൽകിയ കീഴ‌്ക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. സർവേക്കെതിരെ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വിചാരണ കോടതി ഉത്തരവിൽ അപാകത ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 

മുഗൾ ചക്രവർത്തി ബാബർ, ഹിന്ദു ക്ഷേത്രം തകർത്ത് മുസ്ലിം പള്ളി നിർമിച്ചു എന്നായിരുന്നു ഹിന്ദുത്വ സംഘടനകളുടെ അവകാശവാദം. ഷാഹി ജുമാ മസ്ജിദ് പള്ളിയല്ല, ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് തീവ്ര ഹിന്ദുത്വ അഭിഭാഷകൻ ഹരി ശങ്കർ ജെയിൻ ഉൾപ്പെടെ എട്ട് പേ‍രാണ് ഹർജി സമ‍ർപ്പിച്ചത്. പള്ളിക്കുള്ളിൽ ഹരിഹർ മന്ദിറിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും, ജുമാ മസ്ജിദ് സംരക്ഷണ സമിതി നിയമവിരുദ്ധമായി ഈ സ്ഥലം ഉപയോഗിക്കുകയാണെന്നും ഹർജിക്കാ‍ർ വാദിച്ചു. 

യുപിയിലെ പ്രാ​ദേശിക സിവിൽ കോടതിയാണ് സ‍ർവേക്ക് ഉത്തരവിട്ടത്. കോടതിവിധി വന്ന് മണിക്കൂറുകൾക്കകം തന്നെ മസ്ജിദിൽ പ്രാഥമിക സർവേ നടത്തി. തുടർന്ന് നവംബർ 24നും മസ്‌ജിദിൽ സർവേ നടത്തി. ഇതോടെ പ്രദേശത്ത് വൻ പ്രതിഷേധമുണ്ടായി. പൊലീസുമായുണ്ടായ സംഘർഷത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

Exit mobile version