Site icon Janayugom Online

മന്ത്രി കെ രാധാകൃഷ്ണന്‍റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് തന്ത്രി സമാജം

K Radhakrishnan

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നടത്തിയ ജാതിവിവേചന പ്രസ്താവനയില്‍ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം. ക്ഷേത്രാചാരങ്ങളിലെ ശുദ്ധാശുദ്ധങ്ങള്‍ പാലിക്കുന്നതിനെ അയിത്തം ആചരണമെന്ന നിലയിൽ ദേവസ്വം മന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് തന്ത്രി സമാജം വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

പൂജയ്ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി, ദേവപൂജ കഴിയുന്നതുവരെ ആരേയും സ്പര്‍ശിക്കാറില്ല. അതില്‍ ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ ഭേദമില്ല. ഇപ്പോള്‍ വിവാദമായ ഈ ക്ഷേത്രത്തിലും സംഭവിച്ചിട്ടുള്ളത് ഇതുതന്നെയാണെന്നും കേരള തന്ത്രി സമാജം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അന്ന് പൂജയ്ക്കിടയിലാണ് പൂജാരി വിളക്ക് കൊളുത്താന്‍ എത്തിയത്. 

വിളക്ക് കൊളുത്തിയ ഉടന്‍ അദ്ദേഹം പൂജയ്ക്കായി മടങ്ങിപ്പോവുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവൃത്തി ഒരിക്കലും അയിത്തം ആചരണത്തിന്റെ ഭാഗമായിട്ടല്ല. എന്നാല്‍, മന്ത്രി അയിത്തമായി തെറ്റിദ്ധരിക്കുകയും അവിടെ വെച്ചുതന്നെ അക്കാര്യത്തില്‍ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. സാങ്കേതികമായി അന്ന് അവിടെ അവസാനിച്ച അതേ വിഷയം എട്ട് മാസങ്ങള്‍ക്കിപ്പുറത്ത് കേരളമാകെ ചര്‍ച്ചയാകുന്ന വിധത്തില്‍ വിവാദമാക്കുന്നതിന് പിന്നില്‍ ദുഷ്ടലാക്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും തന്ത്രി സമാജം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Eng­lish Summary:
The Tantri Samaj said that the state­ment of Min­is­ter K Rad­hakr­ish­nan was due to a misunderstanding

You may also like this video:

Exit mobile version