Site iconSite icon Janayugom Online

ടീച്ചര്‍ ചോദ്യം ചോദിക്കുന്നുണ്ട്; എന്നാലും സ്കൂളില്‍ വരുന്നത് ഇഷ്ടമാണ്: രാജ്യത്തെ 96 ശതമാനം കുട്ടികളും പറയുന്നു

രാജ്യത്തെ 48 ശതമാനം കുട്ടികളും സ്കൂളിലെത്തുന്നത് കാല്‍നടയായിട്ടെന്ന് പഠനം. 18 ശതമാനം പേര്‍ സൈക്കിളില്‍ എത്തുമ്പോള്‍ ഒമ്പത് ശതമാനം കുട്ടികള്‍ ആശ്രയിക്കുന്നത് പൊതുഗതാഗതത്തെയാണ്. എട്ട് ശതമാനം പേര്‍ ഇരുചക്രവാഹനങ്ങളില്‍ എത്തുമ്പോള്‍ നാലുശതമാനം മാത്രമാണ് നാലുചക്രവാഹനങ്ങളില്‍ സ്കൂളില്‍ എത്തുന്നതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ (എന്‍എഎസ്) 2021ല്‍ പറയുന്നു.
720 ജില്ലകളിലുള്ള 1.18 ലക്ഷം സ്കൂളുകളിലെ 34 ലക്ഷം കുട്ടികളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ മൂന്ന്, അഞ്ച്, എട്ട്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലായിരുന്നു സര്‍വേ.
വീടുകളില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാണെന്ന് 72 ശതമാനം കുട്ടികള്‍ പറഞ്ഞു. സ്കൂളില്‍ വരുന്നത് ഇഷ്ടമാണെന്ന് 96 ശതമാനം പേര്‍ പറഞ്ഞപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുരക്ഷിതത്വം ഉണ്ടെന്നാണ് 94 ശതമാനം അഭിപ്രായപ്പെട്ടത്.
പഠനത്തില്‍ മാതാപിതാക്കളുടെ പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കുന്നുണ്ടെന്ന് 87 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ 25 ശതമാനം മറിച്ചാണ് പ്രതികരിച്ചതെന്നും എന്‍എഎസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
51 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് വീടുകളില്‍ ആവശ്യമായ പുസ്തകങ്ങളും മാസികകളും ലഭിക്കുന്നത്. ക്ലാസിനിടയില്‍ അധ്യാപകരോട് ചോദ്യങ്ങള്‍ ചോദിക്കാറുണ്ടെന്ന് 91 ശതമാനം കുട്ടികള്‍ പറഞ്ഞു. 89 ശതമാനം പേരും പാഠങ്ങള്‍ കുടുംബവുമായി പങ്കുവയ്ക്കാറുണ്ട്. മാതാവിന് എഴുതാനും വായിക്കാനും അറിയില്ലെന്ന് 18 ശതമാനം പേര്‍ പറയുന്നു. സ്കൂളില്‍ പോകാതെയാണ് ഏഴു ശതമാനം കുട്ടികളുടെ അമ്മമാര്‍ പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയത്. മാതാവിന് പ്രൈമറി വിദ്യാഭ്യാസത്തിന് താഴെ മാത്രമാണ് യോഗ്യതയുള്ളുവെന്ന് അഞ്ച് ശതമാനംപേര്‍ വെളിപ്പെടുത്തി. ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴാണ് നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ സംഘടിപ്പിക്കുന്നത്. അഞ്ച് ലക്ഷം അധ്യാപകരേയും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ 58 ശതമാനം മാത്രമാണ് പുതിയ വിദ്യാഭ്യാസ നയത്തിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തയാറായതെന്നും സര്‍വേ വ്യക്തമാക്കുന്നു.

പഠന നിലവാരം ഇടിയുന്നു

മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തില്‍ ഇടിവുണ്ടായെന്നും എന്‍എഎസ് 2021 സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. പഠന വിഷയങ്ങളിലും ഗ്രേഡുകളിലും വിദ്യാര്‍ത്ഥികള്‍ പിന്നോട്ട് പോയതായി സര്‍വേയില്‍ കണ്ടെത്തി.
ഭാഷാ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ശരാശരി പ്രകടനം 500ല്‍ 311 ആണ്. കണക്ക്, പരിസ്ഥിതി ശാസ്ത്രം വിഷയങ്ങളിലിത് യഥാക്രമം 266, 295 എന്നിങ്ങനെയാണ്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ശരാശരി പ്രകടനം 500ല്‍ 260 (ആധുനിക ഇന്ത്യന്‍ ഭാഷകള്‍), കണക്ക് (260), ശാസ്ത്രം(206), സാമൂഹിക ശാസ്ത്രം (231), ഇംഗ്ലീഷ് (277) എന്നിങ്ങനെയാണെന്നും സര്‍വേ വിലയിരുത്തുന്നു.

Eng­lish Sum­ma­ry: The teacher asks the ques­tion; Still love com­ing to school: 96 per­cent of chil­dren in the coun­try say so

You may like this video also

Exit mobile version