Site icon Janayugom Online

മൂന്നാറില്‍ കടുവ ഇറങ്ങി; ആറ് മണിക്ക് വീടുകളില്‍ കയറാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം

ഇടുക്കി മൂന്നാര്‍ നയമക്കാട് ജനവാസ മേഖലയില്‍ കടുവ ഇറങ്ങി. പശുക്കള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസ്സവും കടുവ നാല് വളര്‍ത്ത് മൃഗങ്ങളെ കൊന്നിരുന്നു. പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വനം വകുപ്പ് കടുവയെ പിടികൂടുന്നതിന് നടപടികള്‍ ആരംഭിച്ചത്. വിവിധ ഇടങ്ങളില്‍ കൂടുകള്‍ സ്ഥാപിച്ചതിനൊപ്പം നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും.
കഴിഞ്ഞ ഏതാനും ദിവസ്സമായി മൂന്നാര്‍ നയമക്കാട് എസ്റ്റേറ്റ് മേഖലയില്‍ കടുവയുടെ അക്രമണം രൂക്ഷമാണ്. രണ്ട് ദിവസ്സത്തിനുള്ളില്‍ ഏഴ് പശുക്കളെയാണ് കടുവ അക്രമിച്ച് കൊന്നത്. വിഷയത്തില്‍‍ പ്രതിഷേധവുമായി തോട്ടം തൊഴിലാളികള്‍ മൂന്നാര്‍ ഉടുമല്‍പ്പേട്ട് അന്തര്‍ സംസ്ഥാന പാത അടക്കം ഉപരോധിക്കുകയും ചെയ്തുിരുന്നു. തുടര്‍ന്നാണ് മൂന്നാര്‍ ഡി എഫ് ഒ നേരിട്ട് ഇടടപെട്ട് നഷ്ടപരിഹാരം നല്‍കുന്നതിനും കടുവയെ പിടികൂടുന്നതിനും നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി നടപടികള്‍ സ്വീകരിച്ചത്. ഇന്നലെ മൂന്നിടങ്ങളില്‍ കൂട് സ്ഥാപിക്കുകയും വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തുകയും ചെയ്തെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് തേക്കടിയില്‍ നിന്നുള്ള പ്രത്യേക സംഘവും സ്ഥലത്തെത്തി തിരച്ചില്‍ നടത്തും. കടുവ സ്ഥരമായിട്ടെത്തുന്ന 9 സ്ഥലങ്ങള്‍ വനം വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലകളില്‍ ക്യാമറകള്‍ സ്ഥാപിക്കും. ഇന്ന് ആറ് മണിക്ക് ജനങ്ങളോട് വീടുകളില്‍ കയറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടുവയുടെ സാന്നിധ്യം കൃത്യമായി മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നടപടിയെന്ന് റെയിഞ്ചോഫീസര്‍ അരുണ്‍ മഹാരാജ വ്യക്തമാക്കി. കൃത്യമായി നീരീക്ഷണം നടത്തിയതിന് ശേഷം കടുവയെ പിടികൂടുന്നതിനാണ് വനം വകുപ്പിന്‍റെ നീക്കം. അതേ സമയം കടുവാ പേടിയില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് തോട്ടം തൊഴിലാളികള്‍. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഇനിയൊരാക്രമണം ഉണ്ടാകാതിരിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മൂന്നാര്‍ ഡി എഫ് ഒ രാജു കെ ഫ്രാന്‍സീസ് പറഞ്ഞു.

Eng­lish Sum­ma­ry: The tiger land­ed in Munnar; Peo­ple are instruct­ed to enter their homes at six o’clock

You may also like this video

Exit mobile version