Site icon Janayugom Online

കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ഫലപ്രദമായ മാര്‍ഗങ്ങളില്ലെന്ന് യുഎന്‍ പരിസ്ഥിതി സംഘടന

കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ക്ക് സാക്ഷിയായ ഒരു വര്‍ഷം കൂടി കടന്നുപോകുകയാണ്. പ്രളയം, പേമാരി, ഉഷ്ണതരംഗം, കാട്ടുതീ മുതലായ പ്രകൃതി ദുരന്തങ്ങളുടെ തീക്ഷ്ണത ദിവസങ്ങള്‍ കഴിയുന്തോറും വര്‍ധിക്കുകയുമാണ്. എന്നാല്‍ നിലവിലുള്ള കാലാവസ്ഥാ ഉടമ്പടികള്‍ എല്ലാ രാജ്യങ്ങളും പിന്തുടര്‍ന്നാലും നിശ്ചിത സമയത്തിനുള്ളില്‍ അന്തരീക്ഷ താപനില കുറച്ചുകൊണ്ടുവരാന്‍ കഴിയില്ലെന്നാണ് യുഎന്നിന്റെ പരിസ്ഥിതി സംഘടനയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2030 ഓടെ പ്രതീക്ഷിക്കുന്ന ഹരിതഗൃഹ ബഹിര്‍ഗമനവും അനുയോജ്യമായ ബഹിര്‍ഗമന തോതും തമ്മിലുള്ള വ്യത്യാസമാണ് പ്രധാനമായും റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 2.1 നും 2.9 ഡി​ഗ്രിസെൽഷ്യസിനുമിടയ്ക്ക് വര്‍ധനവുണ്ടായേക്കും. താപനില കുറയ്ക്കാന്‍ നിലവിലെ നടപടിക്രമങ്ങള്‍ പര്യാപ്തമല്ലെന്നും പഠനം പറയുന്നു. 2030- ഓടെ ആ​ഗോള താപനില വർധനവ് രണ്ട് ഡി​ഗ്രി കടക്കുന്ന സാ​ഹചര്യമാണുള്ളത്. അതേസമയം അനുയോജ്യമായ താപനില വർധനവ് 1.5 ഡി​ഗ്രി സെൽഷ്യസാണ്. വർധനവ് ഈ ഡി​ഗ്രിക്കുള്ളിൽ നിലനിർത്താൻ സാധിച്ചാൽ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ കഴിയുവെന്നാണ് കരുതുന്നത്. 

പാരീസ് ഉടമ്പടിപ്രകാരമുള്ള കാലാവസ്ഥാ ലക്ഷ്യങ്ങൾ നിറവേറ്റാനായാൽ, കാർബൺ ഡൈഓക്‌സൈഡ് ബഹിർ​ഗമനം 2030 ഓടെ 52.4 ബില്ല്യൺ മെട്രിക് ടൺ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ യുണെെറ്റ്ഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലെെമറ്റ് ചേഞ്ച് പ്രകാരം 2030 ഓടെ കാർബൺ ഡൈ ഓക്‌സൈഡ് ബഹിർ​ഗമനം 54.9 ബില്ല്യൺ മെട്രിക് ടണ്ണാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പാരീസ് ഉടമ്പടി പ്രകാരമുള്ള ലക്ഷ്യങ്ങൾ എല്ലാ രാജ്യങ്ങളും നിറവേറ്റിയാൽ പോലും 16 ബില്ല്യൺ മെട്രിക് ടൺ കാർബൺ ഡൈഓക്‌സൈഡ് അധികമായി പുറന്തള്ളപ്പെടുമെന്നാണ് പഠനങ്ങൾ നൽകുന്ന സൂചന. 

Eng­lish Summary:The UN Envi­ron­ment Orga­ni­za­tion says there are no effec­tive ways to com­bat cli­mate change
You may also like this video

Exit mobile version